കേരള സർവകലാശാല സിൻഡിക്കേറ്റ് ഇന്ന്
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നു രാവിലെ 11ന് ചേരും. രജിസ്ട്രാർ ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ അജൻഡയിലില്ല. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതി വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിവച്ച സാഹചര്യത്തിലാണിത്. സിൻഡിക്കേറ്റ് ഇക്കാര്യം ചർച്ച ചെയ്താൽ കോടതിയലക്ഷ്യമാകുമെന്നാണ് വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ നിലപാട്.
ജൂലായ് ആറിന് ഡോ. സിസാ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹളത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. അതിനുശേഷം സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെങ്കിലും വി.സി അംഗീകരിച്ചില്ല. ഇന്നത്തെ സിൻഡിക്കേറ്റിൽ ഇടത് അംഗങ്ങൾ ഇക്കാര്യമുന്നയിച്ച് പ്രതിഷേധിക്കാനിടയുണ്ട്.
സിൻഡിക്കേറ്റ് യോഗം വിളിക്കാനും അവസാനിപ്പിക്കാനും വൈസ്ചാൻസലർക്കാണ് അധികാരമെന്ന് സാങ്കേതിക സർവകലാശാലയിലെ കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനാൽ ബഹളമുണ്ടായാൽ വി.സി യോഗം പിരിച്ചു വിട്ടേക്കും. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടർ ഡോ: മിനി കാപ്പനാണ് സിൻഡിക്കേറ്റ് യോഗത്തിന് നോട്ടീസ് നൽകിയത്.