എസ്.പി ഓഫീസിൽ വിളിച്ച പൊലീസുകാരന് തെറിയഭിഷേകം
പെരുമ്പാവൂർ: രാത്രി ജോലിക്ക് ജാക്കറ്റിനായി ആലുവ റൂറൽ എസ്.പി ഓഫീസിൽ ഫോൺ വിളിച്ച ട്രാഫിക് പൊലീസുകാരന് കിട്ടിയത് അവശ്യത്തിലേറെ തെറി.
എസ്.പി ഓഫീസിലുണ്ടായിരുന്ന ആൾ തെണ്ടിയെന്ന് വിളിക്കുന്ന ശബ്ദസന്ദേശം വൈറലായി. സമൂഹമാദ്ധ്യമങ്ങളിലും പൊലീസിന്റെ വാട്സാപ് കൂട്ടായ്മകളിലും വ്യാപകമായി ഇത് പ്രചരിച്ചു.
കളമശേരി റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് പെരുമ്പാവൂരിൽ ട്രാഫിക് ജോലിക്കെത്തിയ സിവിൽ പൊലീസ് ഓഫീസർ വിശാഖാണ് അധിക്ഷേപത്തിനിരയായത്. ക്യാമ്പിൽ നിന്ന് വിശാഖ് ഉൾപ്പെടെ മൂന്നു പൊലീസുകാരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് പെരുമ്പാവൂരിൽ താത്കാലിക ജോലിക്കിട്ടത്.
രാത്രി ജോലിക്ക് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ ജാക്കറ്റ് ലഭ്യമല്ല. തുടർന്നാണ് റൂറൽ എസ്.പി ഓഫീസിലേക്ക് വിളിച്ചത്. ഫോൺ എടുത്തയാൾ പരുഷമായാണ് മറുപടി പറഞ്ഞത്. ജാക്കറ്റ് എസ്.പി കൊണ്ടുത്തതരണോ എന്നായിരുന്നു പ്രതികരണം. ഇതിനിടെയാണ് ഏത് തെണ്ടിയാണ് വിളിച്ചതെന്ന് മറുതലക്കൽ ആരോ ചോദിച്ചത്. വിശാഖ് അധിക്ഷേപം ചോദ്യംചെയ്യുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. ശബ്ദസന്ദേശം പൊലീസ് സേനയിൽ വിവാദമായിട്ടുണ്ട്.