ബാറ്റർമാരുടെ പേടിസ്വപ്‌നം, ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ജനുവരിയിൽ 36 വയസ് തികയുന്ന താരം, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതെന്നാണ് വിവരം. ഇന്ത്യൻ പര്യടനം, ആഷസ്, ദക്ഷിണാഫ്രിക്കയിൽ ഓസ്‌ട്രേലിയയുടെ 2027ലെ ഏകദിന ലോകകപ്പ് എന്നിവയാണ് ഇനി സ്റ്റാർക്കിന് മുന്നിലുള്ളത്.
"ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനം, ആഷസ്, 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കായി കാത്തിരിക്കുകയാണ്. ഈ സീസണുകളിൽ ഉന്മേഷത്തോടെയും ഫിറ്റ്നസോടെയും തുടരാനുള്ള എന്റെ ഏറ്റവും നല്ല മാർഗമാണിതെന്ന് കരുതുന്നു. ടൂർണമെന്റിലേക്ക് നയിക്കുന്ന മത്സരങ്ങളിൽ ട്വന്റി20 ലോകകപ്പിനായി തയ്യാറെടുക്കാൻ ബൗളിംഗ് ഗ്രൂപ്പിന് സമയം നൽകുകയും ചെയ്യും'- സ്റ്റാർക്ക് പ്രസ്‌താവനയിൽ വ്യക്തമാക്കി.
65 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ട്വന്റി20 ഫാസ്റ്റ് ബൗളർ എന്ന പദവിയോടെയാണ് സ്റ്റാർക്ക് ട്വന്റി20യോട് വിട പറയുന്നത്. 130 വിക്കറ്റുകളുള്ള ലെഗ് സ്പിന്നർ ആദം സാമ്പയാണ് ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. 2021ലെ ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ വിജയത്തിൽ സ്റ്റാർക്കിന്റെ പങ്ക് വളരെ വലുതായിരുന്നു. കഴിഞ്ഞവർഷം ഇന്ത്യക്കെതിരെയാണ് അവസാനമായി ട്വന്റി20 കളിച്ചത്.