വിവാഹ വാർഷികദിനവും പതിവ് തിരക്കിൽ മുഖ്യമന്ത്രി

Wednesday 03 September 2025 12:00 AM IST

p

തിരുവനന്തപുരം: 46-ാം വിവാഹ വാർഷിക ദിനമായിരുന്ന ഇന്നലെയും പതിവ് തിരക്കുകളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഓഫീസിലെത്തിയ അദ്ദേഹം പിന്നീട് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു. തുടർന്ന് പൊലീസ് ആസ്ഥാനത്തെ ഓണാഘോഷത്തിലും പങ്കെടുത്തു.

വിവാഹ വാർഷികവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വസതിയിൽ പ്രത്യേക ആഘോഷങ്ങളൊന്നുമുണ്ടായില്ല. 'ഒരുമിച്ചുള്ള 46 വർഷങ്ങൾ" എന്ന തലക്കെട്ടോടെ മന്ത്രി വി. ശിവൻകുട്ടിയാണ് വിവാഹ ചിത്രം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടത്. തുടർന്ന് മുഖ്യമന്ത്രിയുടെ വിവാഹ ക്ഷണക്കത്ത് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് ശിവൻകുട്ടി ആശംസകൾ നേർന്നത്.

1979 സെപ്തബർ രണ്ടിന് തലശ്ശേരി ടൗൺഹാളിലായിരുന്നു പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഓഞ്ചിയം) മകൾ ടി. കമലയും വിവാഹിതരായത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്ര് അംഗമായിരുന്നു അന്ന് പിണറായി. കമല തലശേരി സെന്റ് ജോസഫ്സ് സ്കൂൾ അദ്ധ്യാപികയും. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്.