കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ചരിത്ര നേട്ടം: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും യാഥാർത്ഥ്യമായെന്ന് മന്ത്രി വീണാ ജോർജ്. വയനാട്, കാസർകോട്,പത്തനംതിട്ട, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി നൽകിയതോടെയാണ് ഇത് സാദ്ധ്യമായത്.
ഇതോടെ 300 എം.ബി.ബി.എസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളിൽ എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അദ്ധ്യയന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ, സർക്കാരിതര മേഖലകളിലായി 21 നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. കാസർകോട്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം അനക്സ് ഉൾപ്പെടെ സർക്കാർ മേഖലയിൽ നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. സ്വകാര്യ മേഖലയിൽ 20 നഴ്സിംഗ് കോളേജുകളും, സർക്കാർ മേഖലയിൽ 478 ബി.എസ്.സി നഴ്സിംഗ് സീറ്റുകളിൽ നിന്ന് 1060 സീറ്റുകളാക്കി വർധിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. 80 പിജി സീറ്റുകൾക്ക് അനുമതി ലഭ്യമായെന്നും, സർക്കാർ മേഖലയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.