കിഫ്ബിയിൽ ഒരു വെട്ടിപ്പും തട്ടിപ്പും നടന്നിട്ടില്ല,​ ട്രാൻസ് ഗ്രിഡ് അഴിമതി ആരോപണത്തിൽ ചെന്നിത്തലയ്ക്ക് മറുപടിയുമായി തോമസ് ഐസക്

Wednesday 25 September 2019 3:37 PM IST

തിരുവനന്തപുരം: കിഫ് ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അഴിമതി തടയാനുള്ള കർശന വ്യവസ്ഥയോടെയാണ് കിഫ്ബി ആരംഭിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിൽ ഒരു തട്ടിപ്പും വെട്ടിപ്പും ഇതുവരെ നടന്നിട്ടില്ല. സർക്കാർ പണം നൽകുന്ന സ്ഥാപനത്തിൽ സി.എ.ജി ഓഡിറ്റിന് തടസമില്ല. വളരെ ബാലിശവും അടിസ്ഥാനരഹിതവുമായ അഴിമതിയാരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ഡൽഹി ഷെഡ്യൂൾ റേറ്റ് തീരുമാനിച്ചത്. 2013-16 ൽ കെ.എസ്.ഇ.ബി നൽകിയ ടെണ്ടറുകളിൽ 50% കൂടുതലായാണ് വിളിച്ചത്. ട്രാൻസ് ഗ്രിഡിൽ 20% കൂടുതൽ മാത്രമാണ് വിളിച്ചത്. അപ്പോൾ അഴിമതി ഉണ്ടെന്ന് പറയുന്നത് എന്ത് ബാലിശമാണ്. യുഡിഎഫ് കാലത്ത് തകരുന്ന പാലങ്ങളും റോഡുകളും നിർമ്മിച്ചു. കിഫ് ബി യിൽ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല. 12 കിഫ് ബി പദ്ധതികൾ പരിശോധനക്കു ശേഷം സ്റ്റോപ്പ് മെമ്മോ നൽകി.