നിമിഷപ്രിയയുടെ മോചനം; ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു, യമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നിമിഷപ്രിയയുടെ മോചനത്തിനായി യമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പൊലീസിൽ പ്രവർത്തിക്കുന്നത് ക്രിമിനൽ സംഘമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണം. സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ എത്രയും വേഗം നടപടിയെടുക്കണം. കോൺഗ്രസ് പ്രവർത്തകർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും. പൊലീസുകാർ ഫോഴ്‌സിന് തന്നെ അപമാനമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുന്നതായി ചാണ്ടി ഉമ്മൻ നേരത്തേ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽത്തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. യമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇടതുപക്ഷക്കാർ തെറ്റായ പ്രചാരണം നടത്തുന്നതാകാമെന്നും വിഷയത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.