സർവകാല റെക്കാഡിൽ സ്വർണം; ഇന്ന് കൂടിയത് 640 രൂപ, അധികം വൈകാതെ 80,000 കടക്കും?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കാഡ് കുതിപ്പ്. പവന് 640 രൂപ വർദ്ധിച്ച് 79,560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. ഇന്നലെ പവന് 78,920 രൂപയും ഗ്രാമിന് 9,865 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയിൽ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാൻ കാരണമായത്. വിലവർദ്ധനവ് സ്വർണം വാങ്ങാൻ കാത്തിരുന്നവരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 138 രൂപയും കിലോഗ്രാമിന് 1,38,000 രൂപയാണ്. ഇന്നലെ ഗ്രാമിന് 136 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.