പതിനായിരം കോടിയുടെ സ്വത്ത് എഴുതിവച്ചത് ബന്ധുക്കള്‍ക്കല്ല; പണം കിട്ടാന്‍ പോകുന്നത് ഫുട്‌ബോള്‍ താരത്തിന്

Sunday 07 September 2025 7:25 PM IST

റിയോ ഡി ജനീറോ: തന്റെ മുഴുവന്‍ സ്വത്തും ഒരു കോടീശ്വരന്‍ വില്‍പ്പത്രത്തില്‍ എഴുതി വച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശതകോടീശ്വരനായ അദ്ദേഹം മരണത്തിന് ശേഷം തന്റെ മുഴുവന്‍ സ്വത്തും എഴുതിവച്ചത് ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന്റെ പേരിലാണ്. 846 മില്യണ്‍ പൗണ്ട് വരുന്ന സ്വത്ത് നെയ്മറുടെ പേരില്‍ എഴുതിവച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണപ്പെട്ട ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെയാണ് തന്റെ പതിനായിരം കോടിക്ക് അടുത്ത് വിലമതിക്കുന്ന സ്വത്ത് അദ്ദേഹം നെയ്മര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ബ്രസീലിലെ പോര്‍ട്ടോ അലെഗ്ര നഗരത്തില്‍ വച്ചാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കോടീശ്വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ നെയ്മര്‍ തയ്യാറായിട്ടില്ല.

നെയ്മറിന് സ്വന്തം പിതാവ് നെയ്മര്‍ സീനിയറുമായുണ്ടായിരുന്ന അടുത്ത ബന്ധം മരിച്ചുപോയ പിതാവിനെ ഓര്‍മിപ്പിക്കുന്നുവെന്ന് കുറിച്ചാണ് ഇയാള്‍ സ്വത്ത് മുഴുവനായി നെയ്മറിന് എഴുതിവെച്ചതെന്നാണ് വിവരം. ജൂണ്‍ 12 നാണ് വില്‍പത്രം തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇത്രയും സ്വത്ത് മരിച്ച വ്യക്തിയുമായി ഒരു ബന്ധവും ഇല്ലാത്ത നെയ്മറിന് ലഭിക്കുന്നതിന് നിയമപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ കോടതിയില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കാനും അവകാശവാദവുമായി രംഗത്ത് വരാനും സാദ്ധ്യതയുള്ളതിനാല്‍ നെയ്മറിന് എതിര്‍പ്പില്ലെങ്കില്‍പ്പോലും പണവും മറ്റ് സ്വത്തുക്കളും ലഭിക്കുന്നതിന് നൂലാമാലകള്‍ ഏറെയാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.