ഓണത്തിന് കൺസ്യൂമർഫെഡിൽ 187 കോടിയുടെ റെക്കാഡ് വിൽപ്പന

Monday 08 September 2025 12:27 AM IST

കൊച്ചി: ഓണക്കാലത്ത് കൺസ്യൂമർഫെഡ് 187 കോടി രൂപയുടെ റെക്കാഡ് വിൽപ്പന നേടി. സഹകരണ സംഘങ്ങൾ നടത്തിയ 1,579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വിലക്കുറവിലുമാണ് വിറ്റത്. സംസ്ഥാന- ഗ്രാമീണ- ജില്ലാതല ഓണച്ചന്തകളിലൂടെ ആഗസ്റ്റ് 26 മുതൽ സെപ്തംബർ നാല് വരെയാണ് വിൽപ്പന നടന്നത്.

45 മുതൽ 55 വരെ വിലയുള്ള അരി 33 രൂപയ്ക്കാണ് ജനങ്ങളിലെത്തിച്ചത്. കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡിലെ തേയില ആട്ട, മൈദ, റവ എന്നിവ ഉൾപ്പെടെ 43 ഉത്പ്പന്നങ്ങളും വിറ്റഴിച്ചു.

വിറ്റഴിച്ച സാധനങ്ങൾ (ടണ്ണിൽ)

അരി----9,536.28 പഞ്ചസാര---- 1,139 ചെറുപയർ---- 600 ഉഴുന്ന്---- 875 കടല---- 822 വൻപയർ---- 593 തുവര---- 748 മുളക്---- 604 മല്ലി---- 357

ലിറ്ററിന് 139 രൂപയ്ക്ക് 11 ലക്ഷം ലിറ്റർ വെളിച്ചെണ്ണയും ഓണ വിപണിയിലൂടെ വിറ്റു

ആകെ വില്പന---- 187 കോടി സബ്‌സിഡി സാധനങ്ങൾ---- 110 കോടി നോൺ സബ്‌സിഡി ---- 77 കോടി

വിലക്കയറ്റത്തിനെതിരായ ശക്തമായ ചെറുത്തുനിൽപ്പാണ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ കൺസ്യൂമർഫെഡ് നടത്തിയത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചു. അഡ്വ.പി.എം. ഇസ്മയിൽ കൺസ്യൂമർഫെഡ് ചെയർമാൻ