സ്റ്റേഷൻ മർദ്ദനം: പരാതിയുമായി വില്ലേജ് അസിസ്റ്റന്റ്

Wednesday 10 September 2025 1:02 AM IST

തൃശൂർ: പീച്ചി എസ്.ഐയായിരുന്ന പി.എം.രതീഷ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ചെന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള ഗുരുതര ആരോപണവുമായി വില്ലേജ് അസിസ്റ്റന്റ് അസ്ഹർ. അയൽവാസിയുമായുള്ള അതിർത്തി തർക്കത്തിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന് അസ്ഹർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ രതീഷ് ചെകിട്ടത്തടിച്ചു. കാൽവെള്ളയിൽ തല്ലി. ജാമ്യമില്ലാത്ത മൂന്ന് വകുപ്പ് ചുമത്തി കേസെടുത്തു. കേസിന് പിന്നാലെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് നിരപരാധിയെന്ന് തെളിയിച്ച് സർവീസിൽ തിരിച്ചുകയറിയത്. കേസ് നടക്കുന്നതിനിടെ, വീട്ടിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറി. പുറത്തുപറയരുതെന്ന് രതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകും. പീച്ചി സ്റ്റേഷനിൽ ഈ കാലഘട്ടത്തിൽ നിരവധി പേർക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസിൾ പറയുന്നത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തവരെ പോലും സ്‌റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുന്നു.