പ്ലാസ്റ്റിക് കുപ്പി 'റിട്ടേൺസ്": ബെവ്കോ പദ്ധതി ഇന്നു മുതൽ
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി ഹർഷിത അട്ടല്ലൂരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്. വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ 3 തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ബെവ്കോയുടെ വെബ്സൈറ്റും ആപ്പും സജ്ജമാകും.
ഒക്ടോബർ 1 മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക് ചെയ്യാൻ ന്യൂസ് പേപ്പർ കിട്ടില്ലെന്നും എം.ഡി അറിയിച്ചു. ആവശ്യക്കാർക്ക് ബാഗ് കൊണ്ടുവരാം. അല്ലെങ്കിൽ ബെവ്കോയിൽ നിന്ന് 15, 20 രൂപ നിരക്കിൽ ക്യാരിബാഗ് കിട്ടും. ബാഗിൽ ബെവ്കോ ലേബൽ ഉണ്ടാകില്ല.