എല്ലാ വീടുകളിലും ഉറപ്പായും ഉള്ള സാധനം; മൊത്തം മൂല്യം ലക്ഷക്കണക്കിന് കോടികള്‍

Tuesday 09 September 2025 11:45 PM IST

ഇന്ത്യന്‍ കുടുംബങ്ങളിലുള്ളത് 25,000 ടണ്‍ സ്വര്‍ണം

കൊച്ചി: ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 10,000 രൂപ കവിഞ്ഞതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം 250 ലക്ഷം കോടിക്ക് മുകളിലെത്തി. ഇന്ത്യന്‍ കുടുംബങ്ങള്‍, അതിസമ്പന്നര്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ കൈവശം 25,000 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നിലവിലെ വിലയനുസരിച്ച് ഒരു കിലോ സ്വര്‍ണത്തിന് ഒരു കോടി രൂപയാണ് വില. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 700 ടണ്‍ സ്വര്‍ണം വീതം മൊത്തം 17,500 ടണ്ണാണ് ഇന്ത്യ ഔദ്യോഗികമായി ഇറക്കുമതി നടത്തിയത്. കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിയ സ്വര്‍ണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനര്‍കയറ്റുമതി നടത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരം അയ്യായിരം ടണ്‍ കവിയും. പുതിയ കണക്കുകളനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കൈവശം 880 ടണ്‍ സ്വര്‍ണമാണുള്ളത്. ഇതിന്റെ മൂല്യം 8.8 ലക്ഷം കോടി രൂപയാണ്.

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണ ശേഖരം 25,000 ടണ്‍

ഒരു കിലോ സ്വര്‍ണത്തിന്റെ വില ഒരു കോടി രൂപ

25 വര്‍ഷത്തിനിടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 17,500 ടണ്‍

കേരളത്തിലെ മൂന്ന് എന്‍.ബി.എഫ്.സികളുടെ കൈവശം സ്വര്‍ണം 320 ടണ്‍

സ്വര്‍ണ പണയത്തിന് പ്രിയമേറുന്നു

സ്വര്‍ണ വില റെക്കാഡുകള്‍ പുതുക്കി കുതിക്കുന്നതിനാല്‍ സ്വര്‍ണ പണയ ബിസിനസ് പൊടിപൊടിക്കുന്നു. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതില്‍ സുരക്ഷിതത്വം കുറഞ്ഞതോടെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയ ഉരുപ്പടിയായി ഏല്‍പ്പിക്കുന്നവരുടെ എണ്ണമേറുകയാണ്. കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്, മുന്‍നിര ബാങ്കുകള്‍ എന്നിവയുടെ ബിസിനസും ഗണ്യമായി കൂടി. 2027 മാര്‍ച്ചോടെ ഇന്ത്യയിലെ സ്വര്‍ണ പണയ വിപണി 20 ലക്ഷം കോടി രൂപ കവിയുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.