ജിഎസ്ടി വർദ്ധന; ലോട്ടറി വില പത്ത് രൂപയോളം കൂടും, ഏജന്റുമാരും തൊഴിലാളികളും സമരത്തിലേക്ക്
തിരുവനന്തപുരം: ലോട്ടറിക്ക് ജിഎസ്ടി വർദ്ധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില കൂടാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ലോട്ടറി ഏജന്റുമാരും തൊഴിലാളികളും സമരത്തിലേക്ക് കടന്നാൽ അസാധാരണ പ്രതിസന്ധിയാണ് ഉടലെടുക്കുക. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ലോട്ടറി വില പത്ത് രൂപ വർദ്ധിപ്പിച്ചത്. ഇത് വിൽപനയെ ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇനിയും വില കൂടിയാൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.
ലോട്ടറി സമരം മുറുകിയാൽ സംസ്ഥാനത്തെ ലോട്ടറി വിൽപന സ്തംഭിക്കും. ടിക്കറ്റുകളുടെ ലഭ്യത കുറയുകയും നറുക്കെടുപ്പുകൾ തടസപ്പെടാനും സാദ്ധ്യത ഏറെയാണ്. മാത്രമല്ല, വരുമാനം ഇല്ലാതെ ലോട്ടറി തൊഴിലാളികളും കഷ്ടത്തിലാകും. ഭിന്നശേഷിക്കാർ ഉൾപ്പടെ ഒട്ടേറെ പേരാണ് ലോട്ടറി കൊണ്ട് ഉപജീവനം നയിക്കുന്നത്.
കേരളത്തിൽ അഞ്ച് ലക്ഷത്തിലധികം ഏജന്റുമാരും കച്ചവടക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഉപജീവനം നടത്തുന്ന മേഖലയാണിത്. ഇപ്പോൾ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന 40 ശതമാനം ജിഎസ്ടി നടപ്പായാൽ തൊഴിൽ മേഖല തകരുമെന്ന കാര്യത്തിൽ സംശയമില്ല.