അജ്ഞാത സുഹൃത്ത് അയച്ചു നൽകിയ സമ്മാനങ്ങളുടെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, അതൊരു തട്ടിപ്പിന്റെ തുടക്കമാണ്
തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. സമൂഹ മാദ്ധ്യമങ്ങൾ വഴി ആൾക്കാരുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ട ശേഷം അവർ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുകയും ഇതിന്റെ പേരിൽ കസ്റ്റംസ് , എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്താല്ലേ
സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്ന രീതി വീണ്ടും വ്യാപകമാകുകയാണ്. ശ്രദ്ധ വേണം. തട്ടിപ്പ് രീതി ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളിൽ നിങ്ങളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ട ശേഷം അവർ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് നിങ്ങൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉൾപ്പെടെ അവർ നിങ്ങൾക്ക് അയച്ചു നൽകും. ഇനിയാണ് യഥാർത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരിൽ ഒരു വ്യാജ ഫോൺ കാൾ. നിങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആയിരിക്കും വിളിക്കുന്നവർ നിങ്ങളോട് പറയുന്നത്. അജ്ഞാതസുഹൃത്ത് അയച്ചു നൽകിയ സമ്മാനങ്ങളുടെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നൽകരുത്. ഇത് തട്ടിപ്പാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക.