ദുലീപ് ട്രോഫി ഫൈനൽ ഇന്ന് മുതൽ
ബംഗളൂരു: മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീൻ നയിക്കുന്ന സൗത്ത് സോണും രജതീ പട്ടീദാറിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ സോണും ഏറ്റുമുട്ടുന്ന ദുലീപ് ട്രോഫി ഫൈനലിന് ഇന്ന് തുടക്കം. പരിക്കിന്റെ പിടിയിലായിരുന്ന മലയാളി താരം സൽമാൻ നിസാർ ഫൈനലിൽ കളിക്കുന്ന കാര്യം സംശയമാണ്. സെമിയിൽ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിൽ നോർത്ത് സോണിനെ മറികടന്നാണ് സൗത്ത് സോൺ ഫൈനലിൽ എത്തിയത്. സെമിയിൽ വെസ്‌റ്റ് സോണിനെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിൽ പിന്തള്ളിയാണ് സെൻട്രൽ സോൺ ഫൈനലിന് ടിക്കറ്റ് എടുത്തത്.
ഏഷ്യാ കപ്പിൽ ഇന്ന്
ബംഗ്ലാദേശ് - ഹോംഗ്കോംഗ്
(രാത്രി 8 മുതൽ, സോണി സ്പോർട്‌സ് നെറ്റ്‌വർക്ക്,സോണി ലിവ്, ഫാൻ കോഡ്)
സിന്ധു പുറത്ത്
ഹോംഗ്‌കോംഗ് കൊളോസിയം: ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു ഹോംഗ് കോംഗ് ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായി. ഡെൻമാർക്കിന്റെ ലൈൻ ക്രിസ്റ്റഫർസണിനെതിരെ 3 ഗെയിം നീണ്ട പോരാട്ടത്തിലായിരുന്നു സിന്ധുവിന്റെ തോൽവി. ആദ്യ ഗെയിം നേടിയ ശേഷമാണ് സിന്ധു കളി കൈവിട്ടത്. സ്കോർ: 21-15,16-21,19-21.
ഇന്ത്യയുടെ അനുപമ ഉപാദ്ധ്യായായ, രക്ഷിത രാംരാജ് എന്നിവരും ആദ്യ റൗണ്ടിൽ തോറ്റു.
പുരുഷന്മാർ മുന്നോട്ട്
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്, ലക്ഷ്യ സെൻ,കിരൺ ജോർജ്, ആയുഷ് ഷെട്ടി എന്നിവരെല്ലാം രണ്ടാം റൗണ്ടിൽ എത്തി. രണ്ടാം റൗണ്ടിൽ മലയാളി താരം പ്രണോയ്‌യുടെ എതിരാളി ലക്ഷ്യയാണ്.
ഡബിൾസിൽ ഇന്ത്യയുടെ സ്റ്റാർ ജോഡി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിൽ എത്തി.
വനിതാ ഡബിൾസിൽ ഇന്ത്യൻ സഹോദരിമാരായ റുതപർണ പാണ്ട - ശ്വേതപർണ പാണ്ട സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
4.3 ഓവർ- ട്വന്റി-20യിൽ ചേസിംഗിൽ ഇന്ത്യയുടെ ഏറ്രവും വേഗമേറിയ വിജയം (നേരിട്ട ബോളുകളുടെ കണക്കിൽ)