കഷ്‌ടപ്പെട്ട് ഹങ്കറി കടന്ന് പറങ്കിപ്പട
റൊണാൾഡോയ്ക്ക് റെക്കാഡ്
ബുഡാപെസ്‌റ്റ്: യൂറോപ്യൻ ഫിഫ ലോകകപ്പ് യോഗ്യതാ പൊരാട്ടത്തിൽ ഹങ്കറിക്കെതിരെ കഷ്ടിച്ച് കടന്ന് 3-2ന് ജയിച്ച് കയറി പോർച്ചുഗൽ.ബെർനോഡോ സിൽവ, ക്രിസ്റ്റ്യാനൊ റൊണാൾഡോ,ജാവോ കാൺസെലോ എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. ബെർണബാസ് വർഗാസാണ് ഹങ്കറിയുടെ രണ്ട് ഗോളും നേടിയത്. മത്സരത്തിൽ ആദ്യം ലീഡെടുത്തതും ഹങ്കറിയായിരുന്നു. 58-ാം മിനിട്ടിൽ പോർച്ചുഗലിന് ലീഡ് സമ്മാനിച്ച പെനാൽറ്റി ഗോളിലൂടെ ഫിഫ ലോകകപ്പ് യോഗ്യതാപോരട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിന്റെ റെക്കാഡിനൊപ്പമെത്താൻ റൊണാൾഡോയ്ക്കായി. ഇരുവരും 39 ഗോളുകളാണ് ലോകകപ്പ് യോഗ്യതാപോരാട്ടത്തിൽ നേടിയത്.
അമ്പമ്പോ നോർവേ
ഗ്രൂപ്പ് ഐയിൽ നോർവേ 11-1ന് മോൾഡോവയെ ഗോൾ മഴയിൽ മുക്കി. ഏർലിംഗ് ഹാളണ്ട് അഞ്ച് ഗോൾ നേടി.തെലോ അസ്‌ഗാർഡ് നാല് ഗോളുകൾ നേടി. ഗ്രൂപ്പ് കെയിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത 5 ഗോളുകൾക്ക് സെർബിയയെ തകർത്തു. ഹാരി കേൻ,മഡ്യൂസ്, കോൻസ,ഗുയിഹി, റാഷ്ഫോർഡ് (പെനാൽറ്റി) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറർമാർ.