'സ്വർണപാളികൾ ഉടൻ തിരികെ കൊണ്ടുവരാനാകില്ല, എല്ലാം ചെയ്‌തത് നടപടിക്രമം പാലിച്ച്'; പിഎസ് പ്രശാന്ത്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളി ഇളക്കിയ നടപടിയിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ബോർഡ് തെറ്റ് ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ദേവസ്വം തന്ത്രിയുടെ നിർദേശപ്രകാരമാണ് സ്വർണപാളി നീക്കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
'ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വർണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണ്. ആചാരങ്ങൾ പാലിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാങ്കേതിക പ്രശ്‌നത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്.
ഇളക്കിക്കൊണ്ടുപോയ സ്വർണപാളി ഉടൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇലക്‌ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാനാകില്ല. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തും. ഞങ്ങൾ ഒരു അപരാധവും ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. അയ്യപ്പ സംഗമത്തിന് പണം പിരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കും. വിർച്വൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല' - പ്രശാന്ത് വ്യക്തമാക്കി.
കേസിൽ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ സ്വർണപാളികൾ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. കേസിൽ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും. ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ പാളികൾ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാൽ ഉടൻ തിരികെ എത്തിക്കണമെന്നായിരുന്നു ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുക.