'ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരന്റെ കടയിൽച്ചെന്ന് വാങ്ങിച്ചോ'; മറിയക്കുട്ടിയ്‌ക്ക് റേഷൻ നിഷേധിച്ചെന്ന് പരാതി

Thursday 11 September 2025 2:55 PM IST

ഇടുക്കി: കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മറിയക്കുട്ടിയ്ക്ക് റേഷൻ കടയിൽ വിലക്കെന്ന് പരാതി. കോൺഗ്രസുകാരന്റെ റേഷൻ കടയിലാണ് ദുരനുഭവമുണ്ടായത്. സാധനം വാങ്ങാൻ എത്തിയപ്പോൾ ബി ജെ പിക്കാരുടെ കടയിൽപ്പോകൂവെന്ന് പറഞ്ഞെന്നാണ് മറിയക്കുട്ടിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും ജില്ലാ സപ്ലൈ ഓഫീസർക്കും പരാതി നൽകി. 'ഇത് കോൺഗ്രസുകാരുടെ കടയാണ്, മേലാൽ വരരുതെന്ന് അവിടെച്ചെന്നപ്പോൾ പറഞ്ഞു. നിങ്ങൾക്ക് ബി ജെ പിക്കാരന്റെ കടയുണ്ടെന്ന് പറഞ്ഞു. കോൺഗ്രസുകാരനാണ് പറഞ്ഞത്. കോൺഗ്രസിന്റെ നല്ല ഭീഷണിയാണെനിക്ക്. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു.'- മറിയക്കുട്ടി പറഞ്ഞു. ഓണത്തലേന്നാണ് അടിമാലി നഗരത്തിലുള്ള റേഷൻ കടയിൽ മറിയക്കുട്ടി എത്തിയത്. അതേസമയം, റേഷൻ കടയിലെ ജീവനക്കാരൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ ദിവസം മറിയക്കുട്ടി റേഷൻ കടയിൽ എത്തിയിരുന്നു. എന്നാൽ നല്ല തിരക്കായിരുന്നു. മാത്രമല്ല അന്ന് സെർവർ തകരാറുമായിരുന്നു. ചില സമയത്ത് തകരാർ മാറി. ആ സമയത്ത് ആദ്യം വന്നവർക്ക് റേഷൻ കൊടുക്കുകയാണ് ഉണ്ടായത്. കാത്തിരിക്കാൻ തയ്യാറാവാതെ മറിയക്കുട്ടി മടങ്ങുകയായിരുന്നുവെന്നാണ് റേഷൻ കടയിലെ ജീവനക്കാരൻ പറയുന്നത്.

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചാണ്‌ അടിമാലി സ്വദേശി മറിയക്കുട്ടി ശ്രദ്ധ നേടിയത്. കഴിഞ്ഞ മേയിൽ അവർ ബി ജെ പിയിൽ ചേർന്നിരുന്നു. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്‌തു.