വന്യമൃഗശല്യത്തിൽ വ​ല​ഞ്ഞ് ​ക​ർ​ഷ​കർ, കാടുകയറി കൃഷിയിടങ്ങൾ

Friday 12 September 2025 12:36 AM IST
ചായികുളങ്ങര കാട്ടു ജീവികൾ നശിപ്പിച്ച തെങ്ങിൻ തൈകളിൽ ഒന്ന്. പന്തിരിക്കര വരയാലൻ കണ്ടി റോഡിൽ കയനോത്ത് വാഴകൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കാടുകയറുന്നു.

വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കൃഷിനാശവും കാരണം പരമ്പരാഗത കർഷകർ ഉൾപെടെ കൃഷിയിൽ നിന്ന് പിൻതിരിയുന്നതോടെ കാടുമൂടിയിരിക്കുകയാണ്. വാഴ, കമുക്, കപ്പ, തെങ്ങിൻ തൈകൾ എന്നിവ കാട്ടുപന്നികളും കുരങ്ങന്മാരും വ്യാപകമായി നശിപ്പിക്കുകയാണ്. ചങ്ങരോത്ത്, ചക്കിട്ടപാറ, കായണ്ണ, കോട്ടൂർ മേഖലകളിൽ കടുത്ത വന്യജീവിശല്യമാണ് അനുഭവപ്പെടുന്നത്. ഇഞ്ചിയും മഞ്ഞളും വരെ കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാരും

രാത്രിസമയങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ തങ്ങളെ ഉപദ്രവിക്കുമോ എന്ന ഭയത്തിലാണെന്ന് ഗ്രാമീണർ പറയുന്നു. കുറ്റിക്കാടുകൾ താവളമാക്കിയ പന്നിക്കൂട്ടങ്ങൾ സന്ധ്യ കഴിയുന്നതോടെ കൂട്ടത്തോടെ അടുത്തുള്ള കൃഷിയിടത്തിലിറങ്ങുകയാണ്. പൊന്തക്കാടുകൾ വെട്ടിമാറ്റണമെന്ന് പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതിരാവിലെ ജോലിക്ക് പോകേണ്ടവരും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് യാത്രക്കാരന്റെ മുന്നിലേക്ക് പന്നികൾ ചാടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ വളരുന്ന പൊന്തക്കാടുകൾ നീക്കാനും നടപടി വേണം. നാട്ടുപാതകളിൽ പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയും കൃഷിയിടങ്ങളിൽ വന്യജീവികൾ എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം

മാവിലാംപൊയിൽ പ്രകാശൻ, കർഷകൻ