'സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് തഴഞ്ഞത് അയ്യർക്ക് വഴിയൊരുക്കാൻ, ആത്മവിശ്വാസം ചോർത്തിക്കളയും', മുന്നറിയിപ്പുമായി ഇന്ത്യൻ സെലക്ടർ
ദുബായ്: ഏഷ്യാക്കപ്പിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ മലയാളി താരം സഞ്ജുസാംസൺ സ്ഥാനമുറപ്പിച്ചെങ്കിലും അദ്ദേഹത്തെ മദ്ധ്യനിരയിലേക്ക് മാറ്റിയത് പലരെയും നിരാശപ്പെടുത്തി. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് യുഎഇയെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു.
ഓപ്പണർമാരായ അഭിഷേക് ശർമ്മയും (16 പന്തിൽ 30), സഞ്ജുവിന് പകരം ഓപ്പണറായെത്തിയ ശുഭ്മാൻ ഗില്ലും (9 പന്തിൽ 20) ഇന്ത്യയുടെ ചേസിംഗ് അതിവേഗത്തിലാക്കിയപ്പോൾ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. എന്നാൽ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയതിന് കാരണം ശ്രേയസ് അയ്യർക്ക് വഴിയൊരുക്കാനാണെന്നാണ് മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത്.
'സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിക്കുന്നതിലൂടെ, ശ്രേയസ് അയ്യർക്ക് ടീമിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കുകയാണെന്ന് എനിക്ക് തോന്നുന്നു. സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടതില്ല. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടി വന്നാൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചോർത്തിക്കളയും.
അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനല്ല. സഞ്ജുവിന്, ഇത് അവസാന അവസരമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. ഈ സ്ഥാനത്ത് അടുത്ത മൂന്ന് ഇന്നിംഗ്സുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെട്ടാൽ, ശ്രേയസ് അയ്യർ അദ്ദേഹത്തിന് പകരക്കാരനാകും.'- ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
'സഞ്ജുവിനെ അവർ മദ്ധ്യനിരയിലാണ് കളിപ്പിക്കുന്നത്. അദ്ദേഹത്തെ അവർ ഫിനിഷറായി ഉപയോഗിക്കുമോ? ഇല്ല. അത് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമായിരിക്കും. അപ്പോൾ സാംസൺ അഞ്ചാം സ്ഥാനത്ത് തന്നെ കളിക്കേണ്ടി വരും. അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമോ? അതൊരു ചോദ്യചിഹ്നമാണ്. ജിതേഷ് ശർമയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കുകയാണ്. ഏഷ്യാ കപ്പിൽ കുഴപ്പമില്ല, പക്ഷേ ട്വന്റി20 ലോകകപ്പിൽ എന്ത് സംഭവിക്കും?'-അദ്ദേഹം ചോദിച്ചു