വമ്പന്‍ യന്ത്രങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു; ശനിയാഴ്ച മുതല്‍ നിര്‍മാണം ആരംഭിക്കും, വന്‍ നിയന്ത്രണങ്ങള്‍

Friday 12 September 2025 7:07 PM IST

വന്‍ ഗതാഗതനിയന്ത്രണം

വെഞ്ഞാറമൂട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ വെഞ്ഞാറമൂട് ഓവര്‍ ബ്രിഡ്ജിന്റെ ആദ്യഘട്ട നിര്‍മ്മാണം ശനിയാഴ്ച ആരംഭിക്കും. തൂണുകള്‍ക്കായുള്ള പൈലിംഗ് ജോലിയാണ് ആദ്യം ആരംഭിക്കുക.

ഇതിനുള്ള യന്ത്രങ്ങള്‍ കഴിഞ്ഞ ദിവസമെത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല. കേരള റോഡ് ഫണ്ട് ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. 24 മാസമാണ് നിര്‍മ്മാണ കാലാവധി. നിര്‍മ്മാണം ആരംഭിക്കുന്നതോടെ ടൗണ്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

അതേസമയം, പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അത്യാവശ്യ വാഹനങ്ങള്‍ ജംഗ്ഷനിലേക്ക് കടത്തിവിടും.

പൈലിംഗ് വര്‍ക്ക് പുരോഗമിക്കുന്ന പക്ഷം ഫെന്‍സിംഗ് ക്രമീകരിക്കുകയും ആ സമയം ഗതാഗത നിയന്ത്രണം പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓവര്‍ ബ്രിഡ്ജ് പ്ലാന്‍

11 സ്പാനുകളിലായി 337 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. 800 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയിലുമുള്ള സര്‍വീസ് റോഡും ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടും. ഓവര്‍ ബ്രിഡ്ജിന്റെ 2 സൈഡുകളിലും കോണ്‍ക്രീറ്റ് ബാരിയറും ഉണ്ടാകും. 3.5 മീറ്റര്‍ ഉയരത്തില്‍ റീട്ടയിനിംഗ് വാള്‍ സജ്ജീകരിക്കും. അപ്പ്രോച്ച് റോഡിന്റ നീളം തിരുവനന്തപുരം ഭാഗം 56.7 മീറ്റര്‍, കൊട്ടാരക്കര ഭാഗം 52 മീറ്റര്‍. ആകെ അപ്പ്രോച്ച് റോഡിന്റെ നീളം 446 മീറ്റര്‍.

ഗതാഗത ക്രമീകരണം

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള ഹെവി വാഹനങ്ങള്‍ കിളിമാനൂരില്‍ നിന്ന് നഗരൂര്‍- ആലംങ്കോട് വഴി എന്‍.എച്ചിലൂടെ കഴക്കൂട്ടത്തേക്ക് പോകണം.

കൊട്ടാരക്കരയില്‍ നിന്നും പോത്തന്‍കോട്,കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ അമ്പലമുക്കില്‍ നിന്ന് തിരിഞ്ഞ് ബൈപ്പാസ്വഴി എം.സി റോഡില്‍ പ്രവേശിക്കണം.

തിരുവനന്തപുരത്തുനിന്ന് എം.സി റോഡ് വഴി കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള ചരക്ക്, ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്ന് ആലംങ്കോട് തിരിഞ്ഞ് കിളിമാനൂരിലെത്തി യാത്ര തുടരണം

വട്ടപ്പാറയില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കന്യാകുളങ്ങരയില്‍ നിന്ന് തിരിഞ്ഞ് പോത്തന്‍കോട് വഴി മംഗലപുരം ഭാഗത്തെത്തി എന്‍.എച്ചില്‍ പ്രവേശിച്ച് ആറ്റിങ്ങല്‍- ആലംങ്കോട്-കിളിമാനൂര്‍ വഴി എം.സി റോഡില്‍ പ്രവേശിക്കണം.

പോത്തന്‍കോട് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ തൈക്കാട് ജംഗ്ഷന് മുമ്പുള്ള സമന്വയ നഗറിലെത്തി ഇടത്തേക്ക് തിരിഞ്ഞ് ആറ്റിങ്ങല്‍ റോഡിലുള്ള പാക്കിസ്ഥാന്‍ മുക്ക് ജംഗ്ഷന്‍ വഴി വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകണം.

തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ലൈറ്റ് വാഹനങ്ങള്‍ പിരപ്പന്‍കോട് നിന്നും ബൈപ്പാസ് വഴി നാഗരുകുഴി -കുറ്റിമൂടെത്തി അമ്പലമുക്ക് നിന്ന് എം.സി റോഡില്‍ പ്രവേശിച്ച് യാത്ര തുടരും.

മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍വീസ് റോഡ് വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കും. അന്‍പത് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടമായാകും സ്ഥലം ഏറ്റെടുക്കല്‍. സ്ഥലം ഏറ്റെടുക്കല്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമാന്തരമായി നടക്കും (ഡി.കെ. മുരളി എം.എല്‍.എ)