എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക്, രാജ്യത്ത് ആദ്യം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 16ന് നടക്കും. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്താൻ ഈ ക്ലിനിക്കുകളിലൂടെ സാധിക്കും.പരമാവധി സ്ത്രീകൾ വെൽനസ് ക്ലിനിക്കുകളിൽ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറഞ്ഞു. ഈ നേട്ടത്തിനായി പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവർത്തകരേയും അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിൽ കൈവരിക്കുന്ന ഓരോ റെക്കോഡും അടുത്ത വർഷം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകി. കാൻസർ സ്‌ക്രീനിംഗിനായി ആരംഭിച്ച ക്യാമ്പെയിനിൽ 18 ലക്ഷത്തിലധികം പേരെ സ്‌ക്രീൻ ചെയ്തു. വിളർച്ച പരിഹരിക്കുന്നതിനായി വിവ കേരളം ക്യാമ്പയിനും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.