കുവൈത്തിൽ പ്രവാസികളടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി; ബ്ലഡ് മണി ശേഖരിക്കാനുള്ള സാവകാശം നിരസിച്ചു
കുവൈത്ത് സിറ്റി: സുലൈബിയ ജയിലിൽ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാനികൾ, രണ്ട് ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെയുള്ളവരാണ് വധശിക്ഷയ്‌ക്ക് വിധേയമായത്. ഇളവ് ലഭിച്ചതിനാൽ രണ്ട് പ്രതികളുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചു.
വധശിക്ഷയ്‌ക്ക് നടപ്പിലാക്കിയവരിൽ അഞ്ചുപേർ കൊലക്കേസിലും രണ്ടുപേർ മയക്കുമരുന്ന് കടത്ത് കേസിലും പ്രതികളായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ക്രിമിനൽ എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റിലെ അധികൃതർ അറിയിച്ചു. വധശിക്ഷ താൽക്കാലികമായി നിർത്തിവച്ച പ്രതികളും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരാണ്.
ഒരു പ്രതിയുടെ കുടുംബം ബ്ലഡ് മണിയായി രണ്ട് ദശലക്ഷം ദിനാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിയുടെ കുടുംബത്തിന് ഇത് നൽകാൻ സാധിക്കാത്തതിനാൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. ബ്ലഡ് മണി ശേഖരിക്കുന്നത് വരെ വധശിക്ഷ താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇരയുടെ അനന്തരാവകാശികളിൽ നിന്ന് ഇളവ് ലഭിക്കാത്തതിനാൽ അപേക്ഷ നിരസിച്ചു.