കോൺഗ്രസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചു; പിന്നാലെ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
സുൽത്താൻ ബത്തേരി: വയനാട് മുൻ ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച യുവതിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷമായിരുന്നു എൻ എം വിജയനും മകൻ വിജേഷും ആത്മഹത്യ ചെയ്തത്. കെ പി സി സി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപണവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു.
പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂൺ മുപ്പതിനകം തീർക്കാമെന്ന തരത്തിൽ പാർട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.
ഭർത്താവ് വിജേഷിന് അസുഖംവന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നൽകിയില്ല. പി.വി അൻവറിനെ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ആശുപത്രിയിൽ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാർജായി പോരാൻ സാധിച്ചത്. ആശുപത്രിയിൽ നിന്നെത്തിയശേഷം പാർട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാൻ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.
ധാരണാപത്രം പാർട്ടി പ്രസിഡന്റ് പഠിക്കാൻ വാങ്ങിയെന്നാണ് കൽപ്പറ്റ എം.എൽ.എ പറഞ്ഞത്. കോൺഗ്രസ് പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളൻമാർ വെള്ളയുമിട്ട് നടക്കുന്നു. തങ്ങൾ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലംപോലും ബാങ്കിൽ പണയത്തിലാണെന്നും പത്മജ പറഞ്ഞിരുന്നു.