കാഴ്ചശക്തി നഷ്ടപ്പെട്ട ഭാര്യ, പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവ്; 'എത്ര മനോഹരമായ കാഴ്ച'

Saturday 13 September 2025 7:29 PM IST

ബീജിംഗ്: പങ്കാളിയുമായി ചെറിയൊരു അഭിപ്രായ വ്യത്യാസം പോലും വലിയ കലഹത്തിലേക്കും പിന്നാലെ വിവാഹമോചനത്തിലേക്കും എത്തുന്നത് ഇന്ന് പതിവുള്ള ഒരു കാഴ്ചയാണ്. പങ്കാളിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും വിവാഹമോചനത്തിന്റെ കാരണമാക്കി മാറ്റുന്നവരും കുറവല്ല. എന്നാല്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്ന ദമ്പതിമാരുടെ ജീവിതകഥ മാതൃകാപരമാണ്. ബന്ധങ്ങള്‍ക്കുള്ള മൂല്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ പരിചരിക്കുന്ന ഭര്‍ത്താവ്.

ഒരു പതിറ്റാണ്ടിലേറെയായി കാഴ്ച നഷ്ടപ്പെട്ട സ്വന്തം ഭാര്യയെ നിരന്തരം പരിപാലിക്കുന്ന യുവാവാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം.ഏറ്റവും അര്‍പ്പണ ബോധമുള്ള ഭര്‍ത്താവ് എന്നാണ് ചൈനീസ് സോഷ്യല്‍ മീഡിയകള്‍ യുവാവിനെ പ്രകീര്‍ത്തിച്ചത്.39 കാരനായ ലി ജുക്സിന്റെയും ഭാര്യ ഷാങ് സിയിങ്ങിന്റെയും ഹൃദയസ്പര്‍ശിയായ കഥ ലോകത്തേവര്‍ക്കും മാതൃകയാണ്.

സൗത്ത് ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയില്‍ കാര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന ലി 2008ലാണ് ഷാങ് സിയിങ്ങിനെ വിവാഹം കഴിച്ചത്.ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്.ഇരുവരും സന്തോഷത്തോടെ സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ 2013 ലാണ് ഷാങ്ങിന് ഗുരുതരമായ നേത്രരോഗം കണ്ടെത്തിയത്.ചികിത്സയ്ക്കായി അര ദശലക്ഷം യുവാന്‍ (ഏകദേശം 70,000 യുഎസ് ഡോളര്‍) ചെലവഴിച്ചു.

തുടര്‍ന്ന് 2014 ജൂണില്‍ ഷാങ്ങിന് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.എനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. തന്റെ മകളെ കാണാന്‍ കഴിയാത്തതിലുള്ള അതീവ ദുഃഖത്തെ സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്കുള്ള' ഒരു മാറ്റം എന്നാണ് ഷാങ് വിശേഷിപ്പിച്ചത്.ആ നിമിഷത്തില്‍ ഭര്‍ത്താവ് തന്നെ ആശ്വസിപ്പിച്ചു വരും ജീവിതത്തില്‍ താന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നു ഉറപ്പും നല്‍കി.

താന്‍ എവിടെപ്പോയാലും ഷാങ്ങിനെ കൂടെ കൊണ്ടുപോകാറുണ്ട്. ബന്ധുക്കളും ഷാങ്ങിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. പതുക്കെ ലീയുടെ പ്രയത്നത്തിലൂടെയാണ് അവള്‍ പാചകം ചെയ്യാന്‍ തുടങ്ങിയതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നതും.