കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പോൺസൈറ്റുകൾക്ക് നൽകി പ്രതികാരം: യുവാവ് അറസ്റ്റിൽ
കൊച്ചി: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പോൺസൈറ്റുകൾക്ക് കൈമാറിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അമലിനെയാണ് (27) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്: പരാതിക്കാരിയായ യുവതിയും പ്രതിയും 7 കൊല്ലമായി അടുപ്പത്തിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി യുവതിയെ വലയിൽവീഴ്ത്തി. നിരവധിതവണ വിവിധ ലോഡ്ജുകളിലും പരിചയക്കാരുടെ വീടുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചു. കാമുകിയുമായി വീഡിയോകോളിൽ സംസാരിക്കുമ്പോൾ പകർത്തുന്ന ദൃശ്യങ്ങളാണ് പോൺസൈറ്റുകളിൽ അപ‌്ലോഡ് ചെയ്തിരിക്കുന്നത്. സംസാരം തുടരുമ്പോൾ അമലിന്റെ നിർദ്ദേശപ്രകാരം യുവതി വിവസ്ത്രയാകും. ഈ ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈൽഫോണിൽ റെക്കോഡ് ചെയ്യുകയായിരുന്നു.
പോൺസൈറ്റുകളിലെ ദൃശ്യങ്ങൾ യുവതിയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ കണ്ടതോടെയാണ് വിവരം പുറത്തായത്. മുമ്പ് യുവതിയും അമലും തമ്മിൽ വഴക്കുകൂടുമ്പോൾ ഇരുവരുടെയും സുഹൃത്തുക്കൾക്ക് യുവതിയുടെ ചിത്രങ്ങൾ അയക്കുന്ന പതിവുണ്ടായിരുന്നു. പെട്ടെന്നുണ്ടായ വിരോധത്തിന് ചെയ്തുപോയെന്നായിരുന്നു മിഥുൻ അന്ന് നൽകിയ വിശദീകരണം. പോൺസൈറ്റുകളിൽ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തതുമായുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ അമൽ ഹെൽമെറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
പോൺസൈറ്റിലെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ട് സഹിതമാണ് യുവതി പൊലീസിന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി നിരന്തരമായി മാനഭംഗപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും യുവതിയെ ഹെൽമെറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനുമാണ് കേസ്. പ്രതിക്കെതിരെ ഐ.ടി ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദൃശ്യങ്ങൾ പോൺസൈറ്റുകൾക്ക് കൈമാറിയത് വഴി ഇയൾക്ക് സാമ്പത്തികനേട്ടമുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കും.