ശബ്ദസന്ദേശം: ശരത്തിന് നോട്ടീസ് നൽകി സി.പി.എം
തൃശൂർ: നേതാക്കൾക്കെതിരായ ശബ്ദ സന്ദേശം പുറത്തു വന്നതോടെ പ്രതിരോധത്തിലായ സി.പി.എം, മുഖം രക്ഷിക്കാനുള്ള നടപടിയാരംഭിച്ചു. മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരെ പുറത്തു വിട്ട ശബ്ദരേഖ സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് പാർട്ടി ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ നോട്ടീസ് നൽകി.
ശരത്തുമായി സെക്രട്ടറി സംസാരിച്ചെങ്കിലും വിശദീകരണം എഴുതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച ശേഷമേ നടപടിയുണ്ടാകൂ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിലാണ് എ.സി.മൊയ്തീൻ സമ്പന്നരുടെ ഡീലറാണെന്നും എം.കെ.കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും പറഞ്ഞത്. അഞ്ച് വർഷം മുമ്പ് നടന്ന സംഭാഷണമാണെന്ന് ശരത് പറയുമ്പോൾ,ഒന്നര വർഷം മുമ്പ് നടന്നതാണെന്നാണ് നിബിന്റെ വാദം.
വ്യക്തിപരമായി
പിരിക്കാറില്ല: മൊയ്തീൻ
എന്നെക്കുറിച്ച് ശരത് പറഞ്ഞുവെന്ന് പറയുന്നത് തെറ്റായ കാര്യങ്ങളാണ്. ഫണ്ട് വ്യക്തിപരമായി പിരിക്കാറില്ല. പാർട്ടിക്കായി കൂട്ടായി പോയാണ് പിരിക്കാറുള്ളത്. ഘടകത്തിന്റെ വലുപ്പത്തിലല്ല ഫണ്ട് പിരിക്കുന്നത്. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്
നിയമ നടപടി :
എം.കെ.കണ്ണൻ
പാർട്ടിയെയും തന്നെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങളിലൂടെ ആരോപണം നടത്തുന്ന കോൺഗ്രസ് നേതാവ് അനിൽ അക്കരയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തന്റെയും ബന്ധുക്കളുടെയും എല്ലാ രേഖകളും ഇ.ഡി പരിശോധിച്ചതാണ്. ഒന്നും കണ്ടെത്താനായില്ല