അവയവദാനത്തിന് വേഗംകൂട്ടാൻ കെ-സോട്ടോയുടെ 'ടാക്സി സർവീസ് '

Monday 15 September 2025 12:50 AM IST

ടെൻ‌ഡർ നടപടികൾക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാനത്തെ അവയവദാന സേവനങ്ങൾ വേഗത്തിലാക്കാൻ ആംബുലൻസ് അടക്കമുള്ള 'ടാക്സി സർവീസ് ' പദ്ധതിയുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). ആംബുലൻസുകളും കാറുകളും ഓൺലൈൻ ടാക്സി സർവീസുകൾക്ക്‌ സമാനമായാണ് പ്രയോജനപ്പെടുത്തുക. ഏജൻസികളെ എംപാനൽ ചെയ്യുന്ന ടെൻഡർ നടപടികൾ ആരംഭിച്ചു. ഈ വാഹനങ്ങൾ സാധാരണ സർവീസിന് പുറമെ കെ-സോട്ടോയുടെ നിർദ്ദേശാനുസരണം സേവനം നൽകും. അവയവങ്ങൾ കൊണ്ടുപോകാനും ഡോക്ടർമാരെ യഥാസമയം എത്തിക്കാനും ഏത് വാഹനം വേണമെന്ന് ജില്ല ഏജൻസികളെ കെ-സോട്ടോ അറിയിക്കും.

അതനുസരിച്ച് വാഹനങ്ങൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കെ-സോട്ടോയുടെ ഫണ്ടിൽ നിന്ന് പണം കണ്ടെത്തി പിന്നീട് സർക്കാരിൽ നിന്ന് ലഭ്യമാക്കാനാണ് ശ്രമം.

ഡോക്ടർമാരെയും എത്തിക്കും

ദാതാവിൽ നിന്നെടുക്കുന്ന അവയവങ്ങൾ ശസ്ത്രക്രിയ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനും അവയവമാറ്റ കേന്ദ്രങ്ങളിൽ പരിശോധനയും ഓഡിറ്റും നടത്താനുമുള്ള ഡോക്ടർമാരടങ്ങിയ സംഘങ്ങളെ എത്തിക്കും.

 ദാതാവിന്റെയും സ്വീകർത്താവിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി എത്തിക്കും.

മസ്‌തിഷ്‌ക മരണം സംഭവിച്ച ദാതാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജുകളിലേക്കും തുടർന്ന് അന്ത്യകർമ്മങ്ങൾക്ക് വീട്ടിലേക്കും കൊണ്ടുപോകും.

''ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓൺലെെൻ ടാക്സി സർവീസ് പോലെയാണ് പദ്ധതി. അവയവദാനം കുറവായതിനാൽ ഏജൻസികളെ ലഭിക്കാത്ത സ്ഥിതിയുണ്ട്. അത് മാറുമെന്നാണ് പ്രതീക്ഷ''

- ഡോ. നോബിൾ ഗ്രേഷ്യസ്‌,

എക്സിക്യൂട്ടീവ്‌ ഡയറക്ടർ,

കെ. സോട്ടോ