ശബരിമലയിലെ സ്വർണപാളികളുടെ അറ്റകുറ്റപ്പണി തുടരാം; വിവരങ്ങളിൽ അവ്യക്തതയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളികളിൽ അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതി. നിയമാനുസൃതമായ രീതിയിൽ അറ്റകുറ്റപ്പണി നടത്താം. സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചെന്നും കോടതി ചോദിച്ചു.
മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾക്ക് കേടുപാടുള്ളതിനാൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞത് 2023 മുതൽ ദ്വാരപാലകരുടേയും സോപാനപടികളുടേയും വാതിലുകളുടെയും അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താന്ത്രിക നിർദ്ദേശത്തെതുടർന്ന് വാതിലുകളുടെ പണികൾ നടത്തിയിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും നിറംമങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന താന്ത്രിക നിർദ്ദേശം വീണ്ടും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓണം പൂജകൾ കഴിഞ്ഞ് നടയടക്കുന്ന ദിവസം പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയത്. കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകൾ നടത്തി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു