വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ

Monday 15 September 2025 2:36 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌‌‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ശേഷം വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്.

അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽകുമാർ ഒളിവിൽ പോയത്. കഴി‌ഞ്ഞ ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ മരിച്ചത്.

സംഭവത്തിൽ അനിൽകുമാർ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്റെ വിശദീകരണം. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഞായറാഴ്‌ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽ കുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വർക്ക് ഷോപ്പിൽ കൊണ്ടിട്ടിരുന്ന കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ ആണ് അമിതവേഗതയിലെത്തിയ അനിൽകുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജൻ ചോരവാർന്ന് വഴിയിൽ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.