കിലോയ്ക്ക് 400 രൂപ വരെ, പഴയത് പോലെ വില എപ്പോള്‍ കുറയുമെന്ന് അറിയാതെ കച്ചവടക്കാരും

Tuesday 16 September 2025 12:27 AM IST

തൊടുപുഴ: സാധാരണക്കാരുടെ തീന്‍ മേശയില്‍ പ്രധാന വിഭവമായിരുന്ന മത്തിക്ക് ക്ഷാമം. ഗ്രാമ - നഗര വിത്യാസമില്ലാത മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ ഇതാണ് അവസ്ഥ. ട്രോളിങ് നിരോധനം പിന്‍വലിച്ച ശേഷം വിപണിയിലേക്ക് മത്തിയുടെ വരവ് ഗണ്യമായി കുറഞ്ഞ് വരികയാണ്. കാലാവസ്ഥാവ്യതിയാനം, അപ്രതീക്ഷിത മഴ, അനധികൃത മത്സ്യബന്ധനം തുടങ്ങിയവ മൂലം മത്തി ലഭ്യത കുറഞ്ഞതാണ് ക്ഷാമത്തിന് കാരണം. നാടന്‍ മത്തി വിപണിയില്‍ കാണാനേയില്ല. ഇതോടെ ഇതിന് 350 - 400 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇടയ്ക്ക് വിപണിയില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ മത്തിയ്ക്ക് 250 രൂപയാണ് വില.

ഇതിന് പ്രതിവിധിയായ എത്തിയിരുന്ന കിലോ വില 180 രൂപ വരുന്ന മംഗലാപുരം മത്തിയുടെ വരവും കുറവാണ്. ഈയിനത്തില്‍ കിലോയ്ക്ക് 140 എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തുന്ന കത്തി ചാളയും വിപണിയില്‍ കിട്ടാനില്ല. ചെറുവള്ളക്കാര്‍ക്കും മത്തി കിട്ടുന്നില്ല. കിട്ടിയാല്‍ തന്നെ വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്നവര്‍ കൂട്ടത്തോടെയെത്തി വാങ്ങും. മത്തി വരവ് ഗണ്യമായി കുറഞ്ഞതോടെ കിളി, അയല, പിരിയാന്‍, കണവ, ശീലാവ്, ഒഴുക എന്നിവയാണ് കൂടുതല്‍ വിറ്റഴിക്കുന്നത്. എങ്കിലും ഇവയ്ക്ക് മത്തിയുടെ അത്ര ഡിമാന്‍ഡില്ല. വളര്‍ത്ത് മത്സ്യങ്ങളായ വാള, രോഹു, തിലോപ്പിയ, പിരാന എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇത്തരം മത്സ്യങ്ങള്‍ കൂടുതലായും വാങ്ങുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.

കാലാവസ്ഥ ബാധിച്ചു

കേരളത്തിലേക്ക് പരിമിതമായ തോതില്‍ ഇപ്പോള്‍ മത്തി കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്ത് നിന്നുമാണ്. കാലാവസ്ഥ പ്രതിഭാസം മാറുന്ന എല്‍ നിനോയാണ് മത്തി ക്ഷാമത്തിന് കാരണം. നിലവിലെ കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ല. താപനില ഉയരുന്നതിനുസരിച്ച് മത്തി ഉള്‍ക്കടലിലേക്ക് വലിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കേരള തീരത്ത് താപനില കൂടുതലാണ്.

ഉണക്ക മീനിന് വന്‍ ഡിമാന്‍ഡ്

മത്തിവരവ് കുറഞ്ഞതോടെ ഉണക്കമീന്‍ കച്ചവടം വര്‍ദ്ധിച്ചു. തുണ്ടന്‍, തിരണ്ടി, അയല, വരാല്‍ തുടങ്ങിയവയ്ക്കൊക്കെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

''വിപണിയില്‍ മത്തി ലഭ്യത കുറവാണ്. പഴയത് പോലെ മത്തി എന്ന് വിപണിയില്‍ സജീവമാകുമെന്നറിയില്ല '' -പി.കെ റെബീഷ് (മത്സ്യവ്യാപാരി)