മദ്യപാനികൾ സൂക്ഷിക്കണം, ബെവ്‌കോയിൽ നിന്ന് മദ്യം വാങ്ങി ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ; എക്‌സൈസിന്റെ പിടിവീഴും

Tuesday 16 September 2025 11:33 AM IST

തിരുവനന്തപുരം: ഒരു പൈൻഡ് മദ്യം വാങ്ങിപ്പോയ ആൾ പെട്ടെന്ന് കാലിക്കുപ്പിയുമായി തിരിച്ചെത്തിയപ്പോൾ ബെവ്കോ കൗണ്ടറിൽ നിന്ന ജീവനക്കാരന് സംശയം, ഇത്ര പെട്ടെന്ന് തീർത്തോ ? അതിനൊക്കെ എത്ര നേരം വേണം സാറേ, ദാ കുപ്പി ആ 20 രൂപ ഇങ്ങെട്ക്ക്.

പ്ലാസ്റ്റിക് ബോട്ടിലുള്ള മദ്യത്തിന് അധികമായി നൽകേണ്ടി വരുന്ന 20 രൂപ മുതലാക്കാൻ മദ്യപാനികൾ കണ്ടെത്തിയ വഴികളിലൊന്നാണിത്. കുറച്ചു മാറി വെള്ളം കൂടി ചേർത്തങ്ങടിച്ചു. പിന്നെ കുപ്പിയുമായി റിട്ടേൺ. ആ കാശും വാങ്ങി തിരിച്ചു പോയി. അധികമായി നൽകേണ്ടി വരുന്ന 20 രൂപയ്ക്കു വേണ്ടി ഉപഭോക്താക്കൾ കാലികുപ്പിയുമായി തിരിച്ചെത്തില്ലെന്ന കണക്കുകൂട്ടലൊക്കെ ആദ്യദിനമേ തെറ്റി.

180 വാങ്ങി 'മിന്നലടി'ക്കാൻ എല്ലാപേർക്കും പറ്റില്ല. പലരും പൈൻഡും അരയും ഫുള്ളുമൊക്കെ വാങ്ങുന്നവരാണ്. അവരാകട്ടെ വാങ്ങിയ മദ്യം മറ്റൊരു ബോട്ടിലിലേക്ക് ഒഴിച്ചിട്ട് കാലികുപ്പി കൗണ്ടറിൽ ഏൽപ്പിക്കുന്നു. കാലിക്കുപ്പി തിരിച്ചുകൊടുത്തതല്ലേ, മറ്റൊന്നകൂടി ആവാം എന്ന നിലയിലാണ് പലരും. അതോടെ മദ്യപാനികളുടെ കുടുംബ ബഡ്ജറ്റാകെ തകിടം മറിയുന്ന നിലയിലായി.

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലായി തിരഞ്ഞെടുത്ത 20 ഔട്ട്ലെറ്റുകളിലാണ് പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നത്. താത്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 20 രൂപ കൂടി അധികം നൽകണമെന്ന കാര്യം കൗണ്ടറിൽ എത്തുമ്പോൾ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞ് മനസിലാക്കാൻ ജീവനക്കാർ പാടുപെടുന്നുണ്ട്.

കുപ്പിമാറ്റം പണിയാകും!

മദ്യം വാങ്ങി മറ്റൊരു കുപ്പിയിലേക്ക് ഒഴിച്ചുകൊണ്ടുപോകുന്നത് നിയമവിരുദ്ധമെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോൾ യത്ഥാർത്ഥ മദ്യം അനധികൃത മദ്യമായി മാറുമത്രെ. പിടിവീണാൽ പണിപാളും.

ബെവ്‌കോ നൽകുന്നത് എക്‌സൈസ് പരിശോധിച്ച് ഉറപ്പാക്കി സീൽ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും കൈവശമുണ്ടാവുക. ഇങ്ങനെ കരുതുന്ന മദ്യം എക്‌സൈസോ, പൊലീസോ പിടികൂടിയാൽ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്നാണ് മുന്നറിയിപ്പ്