പണിതീരാത്ത അപ്പാർട്ട്‌മെന്റിന് മൂന്ന് കോടി, നോക്കിനിൽക്കേ വിലകൂടി; ഇവിടെ സ്വന്തമായി ഭൂമിയുളളവർ രാജാക്കൻമാർ

Tuesday 16 September 2025 3:12 PM IST

ഭുവനേശ്വർ: ഇന്ത്യയിലെ പല നഗരങ്ങളിലെയും ഭൂമിവിലയിൽ പ്രതിദിനം വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചിലയിടങ്ങളിൽ ഭൂമിവില നോക്കിനിൽക്കെ കുറയുകയും കുത്തനെ ഉയരുകയും ചെയ്യും. ബംഗളൂരു, മുംബയ്, ഡൽഹി പോലുളള നഗരങ്ങളുടെ അവസ്ഥ സമാനമാണ്. ഈ നഗരങ്ങളിൽ ഒരു സെന്റ് ഭൂമി വാങ്ങണമെങ്കിൽപോലും ഭീമമായ തുക നൽകേണ്ടി വരും. അപ്പോൾ ഇവിടെ സ്വന്തമായി ഒരു വീടോ ഫ്ളാറ്റോ വാങ്ങിയാലുളള അവസ്ഥ പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹരിയാനയിലെ ഗുരുഗ്രാമിൽ റിയൽഎസ്‌റ്റേറ്റ് വ്യാപാരങ്ങളുടെ കുതിപ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗുരുഗ്രാമിൽ പണികഴിപ്പിക്കുന്ന പുതിയ കെട്ടിടങ്ങളുടെ വില ഇതുവരെ ആരും സ്വപ്നത്തിൽപോലും കാണാത്ത തരത്തിലുളളതായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മറ്റൊരു നഗരമാണ് റിയൽഎസ്‌റ്റേറ്റ് രംഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വരാണ് ആ നഗരം. ഭുവനേശ്വരിലെ ഗജപതി നഗറിൽ നടന്നുകൊണ്ടിരിക്കുന്ന ഹൗസിംഗ് പ്രോജക്ടാണ് ഇതിനുകാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

ഹൗസിംഗ് പ്രോജക്ടിന് കീഴിൽ നിർമാണത്തിലിരിക്കുന്ന 3ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ വിലയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നിർമാണം പൂർത്തിയാകാത്ത 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിന് 3.3 കോടി രൂപയും 4ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിന് 3.5 കോടി രൂപയുമാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. 2029 ഫെബ്രുവരിയോടുകൂടി ഹൗസിംഗ് പ്രോജക്ട് പൂർത്തിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. മനാസ് മുഡുളി എന്ന പേരുളള എക്സ് പേജിലാണ് അപ്പാർട്ട്‌മെന്റിന്റെ വിലയുമായി ബന്ധപ്പെട്ടുളള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭുവനേശ്വറിൽ ഒരു 3ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റ് വാങ്ങണമെങ്കിൽ 3.3 കോടി രൂപ നൽകണം. ഒരു കോടിക്ക് മുകളിൽ വില വരുന്ന ഫ്ലാറ്റുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പായും ബില്ല് അവതരിപ്പിക്കണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 3.3 കോടിക്ക് ഭുവനേശ്വറിൽ ആരാണ് അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നത്?, ഇത് തട്ടിപ്പാണെന്നാണ് ചിലർ പറയുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഭൂമിവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ബിൽഡർമാർ പുതിയ കെട്ടിടങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനുളള തന്ത്രങ്ങൾ മെനയുകയാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.