'ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ചുനൽകി'; സ്വർണപ്പാളി വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നുവെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
'ശില്പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ചു. എന്നാൽ അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് തിരക്കിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെ'- അദ്ദേഹം പറഞ്ഞു.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുൻകൂർ അനുമതിയില്ലാതെയുള്ള ദേവസ്വം ബോർഡിന്റെ നടപടി അനുചിതമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർദ്ദേശം.
അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഏജൻസിയോടും സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയോടും കോടതി നിർദ്ദേശിച്ചു. അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല, യോഗദണ്ഡ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണുണ്ടായത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവർക്കും നോട്ടീസയച്ചു. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് അയയ്ക്കാൻ തീരുമാനിച്ചതിന്റെ ഫയലുകളും രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണി തുടരാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അതേസമയം, ശബരിമലയിൽ എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമെന്ന പേടി തനിക്കും ഭക്തർക്കുമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു. ആരാണ് തടസമുണ്ടാക്കുന്നതെന്ന് പറയുന്നില്ല. മറ്റ് ക്ഷേത്രങ്ങൾക്ക് ഒന്നും ഇല്ലാത്ത തടസം ശബരിമലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണപ്പാളി അറ്റകുറ്റപ്പണിയിലെ കോടതി ഇടപെടലിനിടെയാണ് പിഎസ് പ്രശാന്ത് ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.