ഗുരുവായൂർ മേൽശാന്തിയായി മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്‌ണപുരം വലംപിരിമംഗലം മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒകാടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ഇന്ന് ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നടതുറന്ന ശേഷം നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.
യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകൾ ശ്രീലകത്തിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെഎസ് ബാലഗോപാൽ, അഡ്‌മിനിസ്‌ട്രേറ്റർ ഒബി അരുൺകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 63 അപേക്ഷകരിൽ എട്ടുപേർ കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയില്ല. നാലുപേർ കൂടിക്കാഴ്‌ചയിൽ അയോഗ്യരായി.
എംഎ, ബി എഡ് ബിരുദധാരിയാണ് നിയുക്ത മേൽശാന്തി. ശ്രീകൃഷ്‌ണപുരം ഹയർസെക്കൻഡറി സ്‌കൂൾ റിട്ടയേർഡ് പ്രിൻസിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ - ഷാജിനി (റിട്ടയേർഡ് പ്രധാനാദ്ധ്യാപിക, മണ്ണാർക്കാട് കല്ലടി ഹൈസ്‌കൂൾ). മക്കൾ - സുമനേഷ്, നിഖിലേഷ്. ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കണം. ശേഷം സെപ്‌തംബർ 30ന് രാത്രി ചുമതലയേൽക്കും. ആറുമാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവഹിക്കും.