പ്രതിരോധത്തിനും വളർച്ചയ്ക്കും കേരളം ഉറ്റുനോക്കുന്നത് സമുദ്രങ്ങളെ: മുഖ്യമന്ത്രി
തിരുവനന്തപുരം: നിലനിൽപ്പിനുവേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളർച്ചയ്ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീല സമ്പദ് വ്യവസ്ഥ വഴി ഇന്ത്യ, യൂറോപ്പ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള, യൂറോപ്യൻ യൂണിയൻ കോൺക്ലേവിനു മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സഹകരണം വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതാണെന്ന് യൂറോപ്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ പറഞ്ഞു. സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ, തീരദേശ പ്രതിരോധം, സുസ്ഥിരത, ഉയർന്ന നൈപുണ്യം, വെൽനെസ്, ടൂറിസം തുടങ്ങിയ രംഗത്തെല്ലാം അനന്തമായ സാദ്ധ്യതകളുള്ള കേരളം, യൂറോപ്യൻ പങ്കാളികൾക്ക് നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിരതയാർന്ന മത്സ്യബന്ധനം, മത്സ്യക്കൃഷി, സമുദ്രപരിപാലനം എന്നിവയിൽ സംസ്ഥാനത്തിനുള്ള അർപ്പണ മനോഭാവമാണ് ഈ കോൺക്ലേവ് തെളിയിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. യൂറോപ്യൻ യൂണിയനും കേന്ദ്ര സർക്കാരും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കേരളത്തിലെ തീരദേശ സമൂഹങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമുദ്ര പരിസ്ഥിതിയുടെ ദീർഘകാല ആരോഗ്യം ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരളയൂറോപ്യൻ ക്ലോൺക്ലേവ് കോവളം ലീല റാവിസിലാണ് നടക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സമുദ്രാധിഷ്ഠിത വികസനത്തിനും സ്ഥിരതയാർന്ന സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യ, യൂറോപ്യൻ സഹകരണത്തിന് നിർണായമാകുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. 17 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തിൽ സമൂദ്രാധിഷ്ഠിത മേഖലയിൽ മികച്ച സഹകരണം സാദ്ധ്യമാക്കുന്നത് സംബന്ധിച്ച ആശയങ്ങളും നിർദ്ദേശങ്ങളുമാണ് ചർച്ച ചെയ്യുന്നത്.