പാലിയേക്കര ടോൾപിരിവിന് ഉപാധികളോടെ അനുമതി
കൊച്ചി: ദേശീയപാതയിലെ തൃശൂർ പാലിയേക്കര ടോൾപിരിവിന് ഉപാധികളോടെ ഹൈക്കോടതി അനുമതി. ഉത്തരവ് പുറപ്പെടുവിക്കുന്ന തിങ്കളാഴ്ച ടോൾപിരിവ് പുനരാരംഭിക്കും. റോഡിലെ പരിശോധനകൾ തുടരുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്,ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഏറ്റെടുത്ത ജോലികളെക്കുറിച്ച് ഇടക്കാല ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണിത്. മാനേജ്‌മെന്റ് കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് നൽകും. കമ്മിറ്റിയുടെ നിർദ്ദേശങ്ങളൊക്കെ പാലിച്ചതിനാൽ ടോൾ അനുവദിക്കുന്നതിൽ ഇന്നലെ തീരുമാനം ഉണ്ടാകണമെന്ന് ദേശീയപാത അതോറിട്ടിക്കായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വാദിച്ചെങ്കിലും ഉപാധികൾ വേണ്ടതിനാൽ തിങ്കളാഴ്ചയേ ഉത്തരവിടാനാകൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മേൽപ്പാല നിർമ്മാണങ്ങളെ തുടർന്നുള്ള ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കണക്കിലെടുത്ത് ടോൾപിരിവ് നിറുത്തിവയ്ക്കാൻ ആഗസ്റ്റ് ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നതടക്കം ചൂണ്ടിക്കാട്ടി ടോൾപിരിവിനെതിരെ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. ഇതിനെതിരെ എൻ.എച്ച്.എ.ഐ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.