പ്രോസിക്യൂട്ടറുടെ ആത്മഹത്യ: 2 പൊലീസുദ്യോഗസ്ഥർക്ക് എതിരേ അന്വേഷണം
തിരുവനന്തപുരം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് 2 പൊലീസുദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി എൻ. ഷിബു, ഇൻസ്പെക്ടർ സുജിത് ജി നായർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചു. രണ്ടാഴചയ്ക്കകം കുറ്റാരോപണ മെമ്മോ നൽകാനും 2 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനുമാണ് ഉത്തരവ്. ഈ ഉദ്യോഗസ്ഥരുടേ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം, നിരുത്തരവാദപരമായ സമീപനം എന്നിവ പ്രഥമദൃഷ്ട്യാ വെളിവായിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
സഹപ്രവർത്തകരിൽ നിന്നടക്കമുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്ന് അനീഷ്യ ജീവനൊടുക്കിയെന്നാണ് കേസ്. 2024 ജനുവരി 21നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അനീഷ്യ ഉപയോഗിച്ചിരുന്ന നിർണായക തെളിവുകൾ അടങ്ങിയ ഐ ഫോൺ ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. ഫോണിന്റെ ലോക്ക് തുറക്കാനായിട്ടില്ല. ഫോൺ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഫോണിലെ വോയിസ് മെസേജുകളും ഡിജിറ്റൽ രേഖകളും കേസിൽ നിർണായക തെളിവുകളാകുമെന്നാണ് വിലയിരുത്തൽ. അനീഷ്യയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് നടപടിയെടുത്തത്.