കൂടൽമാണിക്യത്തിൽ പൂജയ്ക്ക് തയ്യാർ: തിരുവിതാംകൂർ ദേവസ്വം തന്ത്രി

Sunday 21 September 2025 2:11 AM IST

കൊച്ചി: ഇരിങ്ങാലക്കുട കൂ‌ടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രി വൃത്തി ചെയ്യാൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകൃത തന്ത്രിമാരിൽ ഒരാളായ രഞ്ജിത്ത് രാജൻ തന്ത്രി കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററെ സന്നദ്ധത അറിയിച്ചു. നിലവിലെ

തന്ത്രിമാർ ക്ഷേത്ര ചടങ്ങുകൾ ബഹിഷ്കരിക്കുന്ന സാഹചര്യത്തിലാണിത്.

ഈഴവ വിഭാഗത്തിൽപ്പെട്ട കെ.എസ്.അനുരാഗ് കഴകം തസ്തികയിൽ ചുമതലയേറ്റതിനെ തുടർന്നാണ് ക്ഷേത്രത്തിലെ ആറ് തന്ത്രി കുടുംബങ്ങളിലെ അഞ്ചു കുടുംബങ്ങളും

ബഹിഷ്കരണ സമരം നടത്തുന്നത്. ആറാമത്തെ കുടുംബമായ പടിഞ്ഞാറേ തരണനല്ലൂർ ഇല്ലത്തെ അംഗം അനിപ്രകാശ് മാത്രമാണ് ക്ഷേത്രവുമായി സഹകരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട മാവിളങ്ങ് മഹാലക്ഷ്മി ക്ഷേത്രം മേൽശാന്തിയാണ് രഞ്ജിത്ത് രാജൻ തന്ത്രി. 37 ക്ഷേത്രങ്ങളിലെ തന്ത്രിപദവിയുണ്ട്. ശാന്തിക്കാരായ ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാസർട്ടിഫിക്കറ്റ് നൽകുന്നതിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ച ആചാര്യന്മാരിൽ ഒരാളും ചിങ്ങവനം ശ്രീപദം തന്ത്രവിദ്യാപീഠം ഡയറക്ടറുമാണ്.

'പ്രളയകാലത്തോളം ദേവകാര്യത്തിൽ നിന്ന് എന്തു വന്നാലും വ്യതിചലിക്കില്ലെന്ന പ്രതിജ്ഞയോടെയാണ് തന്ത്രി അവരോധിക്കപ്പെടുന്നത്. പ്രതിജ്ഞ ലംഘിക്കുന്നവർ ഒരു ക്ഷേത്രത്തിലും തന്ത്രിയാകാൻ യോഗ്യരല്ല.'

-രഞ്ജിത്ത് രാജൻ തന്ത്രി

27 മുതൽ പ്രതിസന്ധി

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട കളഭം വഴിപാട് ഇന്നുമുണ്ട്. ഇരിങ്ങാലക്കുടയിലെ സ്കൂൾ അദ്ധ്യാപികയുടേതാണ് 18000 രൂപയുടെ വഴിപാട്. സെപ്തംബർ, ഒക്ടോബർ മാസത്തിൽ ക്ഷേത്രചുമതലയുള്ള അണിമംഗലം തന്ത്രി കുടുംബം എത്തില്ലെന്ന് ഉറപ്പുള്ളതിനാൽ അനിപ്രകാശിനെയാണ് ദേവസ്വം വിളിച്ചു വരുത്തുന്നത്. കളഭം വഴിപാട് കഴിഞ്ഞ 17ന്

നിർവഹിച്ചതും ഇദ്ദേഹമാണ്. 18നും തൃശൂരിലെ ഡോക്ടറുടെ ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും അനിപ്രകാശിന്റെ അസൗകര്യത്താൽ മുടങ്ങി. പകരം ഒക്ടോബർ 15ന് നടത്തുമെന്നാണ്

വിവരം. 27 മുതൽ ഒക്ടോബർ 6വരെ അനിപ്രകാശ് സ്ഥലത്തില്ല. അതിനുമുമ്പ് പുതിയ

തന്ത്രിയെ നിയമിച്ചില്ലെങ്കിലോ, തന്ത്രിസമരം ഒത്തുതീർന്നില്ലെങ്കിലോ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പല ചടങ്ങുകളും മുടങ്ങിയേക്കും.