വടശ്ശേരിക്കരയിൽ കാട്ടാനയുടെ വിളയാട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു
Wednesday 24 September 2025 12:01 AM IST
റാന്നി : വടശ്ശേരിക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാട്ടാനശല്യം വർദ്ധിച്ചതോടെ കർഷകർ ആശങ്കയിൽ. കഴിഞ്ഞ നാല് മാസത്തിലേറെയായി തുടരുന്ന ആക്രമണങ്ങളിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി ഒളികല്ല് തെക്കേമണ്ണിൽ സജിയുടെ കൃഷിയിടത്തിൽ കൊമ്പനും പിടിയാനയും നാശംവിതച്ചു. പുലർച്ചെ മൂന്നുമണിയോടെയെത്തിയ ആനകൾ 50 വാഴകളും കപ്പ, കാച്ചിൽ തുടങ്ങിയ വിളകളും നശിപ്പിച്ചു. കുലയ്ക്കാറായ വാഴകളാണ് നശിച്ചതിലേറെയും.
ബൗണ്ടറി, എം.ആർ.എസ്, ചെമ്പരത്തിമൂട്, ആക്കെമൺ, കുമ്പളത്താമൺ, ഒളികല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം.
"കാട്ടാനശല്യം ഉപജീവനത്തെ മാർഗത്തെ സാരമായി ബാധിക്കുന്നു. രാവും പകലും കൃഷി സംരക്ഷിക്കാനായി കാവലിരിക്കുകയാണ്. ശാശ്വത പരിഹാരം കാണണം."
രാജേഷ് വടശ്ശേരിക്കര, നാട്ടുകാരൻ.