കേന്ദ്ര നിയമത്തിൽ 'പണി' കിട്ടിയത് കെഎസ്ആർടിസിക്ക്, കേരളത്തിന്റെ വരുമാനവും നഷ്ടമാകുന്നു; തടയാൻ ഭേദഗതി
തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമിറ്റെടുത്ത ശേഷം ടൂറിസ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സിയെ പോലെ റൂട്ടുകളിൽ യാത്രക്കാരുമായി സർവീസ് നടത്തുന്നത് തടയാൻ കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമ ഭേദഗതി കൊണ്ടുവരും. ടൂറിസ്റ്ര് ബസുകൾക്ക് സഞ്ചാരികളെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക് കരാർ വ്യവസ്ഥയിൽ കൊണ്ടുപോകാൻ മാത്രമാണ് അനുമതി. യാത്രക്കാരുമായി റൂട്ടുകളിൽ സർവീസ് നടത്താനാവില്ല. എന്നാൽ, പെർമിറ്റ് വ്യവസ്ഥകളിലെ പഴുത് മുതലെടുത്ത് ഇത്തരത്തിൽ ഓടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിയമഭേദഗതിക്ക് നീക്കം.
കേരളവും തമിഴ്നാടും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കേരളത്തിലുൾപ്പെടെ ഹൈക്കോടതികളിൽ കേസുകളും നിലവിലുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ടൂർ പാക്കേജുകൾക്ക് കോൺട്രാക്ട് ക്യാരേജ് സംവിധാനം തടസമായതിനെ തുടർന്നാണ് കേന്ദ്രം ഓൾ ഇന്ത്യ പെർമിറ്റ് സംവിധാനം കൊണ്ടുവന്നത്.
ഇതുപ്രകാരം ഒരോ സംസ്ഥാനത്തു കടക്കുമ്പോഴും പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതില്ല. എന്നാൽ, പെർമിറ്റ് ഫീസ് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നികുതി കുറവായതിനാൽ അവിടെ നിന്ന് ഓൾ ഇന്ത്യ പെർമിറ്റ് സംഘടിപ്പിച്ച് കേരളത്തിലുൾപ്പെടെ സർവീസ് നടത്തുന്നുണ്ട്.
ഇത് സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ട്രാൻസ്‌പോർട്ട് ബസുകളുടെ വരുമാനത്തെ ബാധിക്കുന്ന വിധത്തിൽ സർവീസുകളും നടത്തുന്നു. വാഹനം എവിടെ നിന്ന് രജിസ്റ്റർ ചെയ്യുന്നോ അവിടെ നിന്ന് സർവീസുകൾ ആരംഭിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ നിയമഭേദഗതിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.
റൂട്ട് സർവീസ് അനുവദിക്കില്ല 1. റൂട്ട് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പ്രഖ്യാപിച്ച് റൂട്ടുകളിൽ സർവീസ് നടത്താൻ പാടില്ല എന്നതടക്കമുള്ള വ്യവസ്ഥകളാകും നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തുക
2. റൂട്ടും യാത്രാവിവരങ്ങളും വാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. യാത്രക്കാരുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കണം
3. പെർമിറ്റ് എടുക്കുന്ന സംസ്ഥാനത്ത് 45 ദിവസത്തിലൊരിക്കൽ ബസ് എത്തണം