കേരളത്തിലെ ട്രെയിനിനുള്ളിലെ കാഴ്ച, കാത്ത് നില്‍ക്കുന്നവര്‍ക്ക് നിരാശ മാത്രം ഫലം

Thursday 25 September 2025 12:48 AM IST

ആലപ്പുഴ : ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്കുള്ള മെമുവില്‍ വര്‍ദ്ധിപ്പിച്ച റേക്കുകളുടെ പ്രയോജനം ലഭിക്കാതായതോടെ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. റേക്കുകള്‍ 16 ആയി വര്‍ദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും ഭൂരിഭാഗം ദിവസങ്ങളിലും 12 റേക്കുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞാണ് റേക്കുകള്‍ വെട്ടിച്ചുരുക്കുന്നത്. രാവിലെ 7.25ന് പുറപ്പെടുന്ന ആലപ്പുഴ- എറണാകുളം മെമുവില്‍ കാലുകുത്താന്‍ പോലും സാധിക്കാത്ത തിരക്കാണിപ്പോള്‍. ആലപ്പുഴയില്‍ നിന്നുതന്നെ നിറയുന്ന ട്രെയിന്‍ ചേര്‍ത്തല ആകുമ്പോള്‍ നിറഞ്ഞു കവിയും. ടോയ്ലറ്റിന്റെ മുന്നില്‍ മൂക്കുപൊത്തിയാണ് പലരും യാത്ര ചെയ്യുന്നത്.

ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ എറണാകുളത്തേക്കുള്ള മെമുവില്‍ മുമ്പുള്ളതിലും തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പോകുന്നവരും ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകുന്നവരുമാണ് യാത്രക്കാരിലധികവും. ക്യാന്‍സര്‍ രോഗികള്‍ അടക്കമുള്ളവരാണ് തിരക്കില്‍ ഞെങ്ങിയമര്‍ന്ന് യാത്ര ചെയ്യുന്നത്.

ചേര്‍ത്തലയാകുമ്പോള്‍ നിറയും

1. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന വാഗ്ദാനത്തിലാണ് മെമുവിന് 4റേക്ക് കൂടി അനുവദിച്ചത്

2. എന്നാല്‍ ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസങ്ങളില്‍ മാത്രമാണ് 16 റേക്കുകളുമായി ട്രെയിന്‍ ഓടുന്നത്

3. അലപ്പുഴയില്‍ നിന്ന് പുറപ്പെട്ടാല്‍ ചേര്‍ത്തല എത്തുന്നതോടെ ട്രെയിനില്‍ കാലുകുത്താന്‍ ഇടയില്ലാതാകും

4. തിക്കിലും തിരക്കിലും യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം വരെ ഉണ്ടാകാറുണ്ട്

ജോലിക്ക് പോകാനാകുന്നില്ല

ചേര്‍ത്തല കഴിഞ്ഞുള്ളള സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ട്രെയിനില്‍ കയറാനാവാത്ത അവസ്ഥയാണ്. ഇവര്‍ ബസ് കയറി ജോലി സ്ഥലത്ത് എത്തുമ്പോള്‍ ഹാഫ് ഡേ ലീവ് മാര്‍ക്ക് ചെയ്യപ്പെടും. ചിലര്‍ അവധി എടുത്ത് വീട്ടിലേക്ക് മടങ്ങും.

നിലവിലെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ 16 റേക്കുള്ള മെമു എല്ലാദിവസവും അനുവദിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരവധി തവണ റെയില്‍വേയുട ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ല - പി.എം. നൗഷില്‍, ജില്ലാസെക്രട്ടറി, ഫ്രണ്ട്‌സ് ഓണ്‍ റെയില്‍