വെള്ളക്കെട്ടും ജാഗ്രതക്കുറവും: ജില്ലയിൽ എലിപ്പനി ഭീതി

Friday 26 September 2025 12:42 AM IST

ഈ മാസം

5 മരണം

8 രോഗികൾ

കൊല്ലം: മഴയ്ക്കൊപ്പം ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നു. ഈ മാസം 22 വരെ എട്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് മരണവും സംഭവിച്ചു. വെളിയം സ്വദേശിയായ 57 കാരൻ, തഴവ സ്വദേശിയായ 71 കാരൻ, തെന്മല സ്വദേശിയായ 26 കാരൻ, മയ്യനാട് സ്വദേശിയായ 66 കാരൻ, തൃക്കോവിൽവട്ടം സ്വദേശിയായ 54 കാരനുമാണ് മരിച്ചത്.

നിരവധിപേർ രോഗലക്ഷണങ്ങളോടെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കൊല്ലം, പാലത്തറ, തെന്മല, പിറവന്തൂർ, തഴവ, അഞ്ചൽ, ശക്തികുളങ്ങര, ഇളമാട് എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും വ്യാപകമായ മാലിന്യം തള്ളലും ജനങ്ങളുടെ ജാഗ്രതകുറവുമാണ് എലിപ്പനി പടരാൻ കാരണം. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്‌സിസൈക്ലിൻ ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും കഴിക്കാറില്ല. പനി വന്നാൽ ആശുപത്രിയിൽ ചികിത്സ തേടാത്തതും മരണം ഉയരാൻ കാരണമാകുന്നു.

ഏത് പനിയും എലിപ്പനിയാകാം. അതിനാൽ പനി വന്നാലുടൻ ചികിത്സ തേടണം. കൈകാലുകളിൽ മുറിവുണ്ടെങ്കിലോ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിലോ അക്കാര്യം ഡോക്ടറെ അറിയിക്കണം. എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കും. രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് - ശുചീകരണ തൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പുല‌ർത്തണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

അതിജീവനം പ്രതിരോധം

 കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്

 ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്

 മലിന ജലത്തിലിറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം

 തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

 കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം

 പനി മൂന്ന് ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം

പ്രാരംഭ ലക്ഷണം

 പനി

 പേശിവേദന

 തലവേദന

 വയറുവേദന

 ഛർദ്ദി

 കണ്ണ് ചുവപ്പ്

രോഗം മൂർച്ഛിച്ചാൽ

 കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

എലിപ്പനി പടരാൻ അനുകൂലമായ സാഹചര്യം ഏറെയുള്ള ജില്ലയാണ് കൊല്ലം. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതോടൊപ്പം ജാഗ്രതയും പുലർത്തണം. സ്വയം ചികിത്സ അരുത്.

ഡോ. സിന്ധു ശ്രീധരൻ, ഡി.എസ്.ഒ