സംസ്ഥാനത്ത് നാല് ജില്ലകളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം; അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ പെയ്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലൊ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെയും വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം കനക്കുന്നത്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വ്യാപകമായി കൃഷിനാശം സംഭവിച്ചു. ഇടുക്കിയിൽ ഒരേക്കർ കൃഷിസ്ഥലം ഒലിച്ചുപോയി. പത്തനംതിട്ടയിലും നാശനഷ്ടങ്ങളുണ്ടായി. വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടർന്ന് തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി. റെയിൽവേ ട്രാക്കിലും താഴ്ന്നയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ലഭിച്ചത്. 120 മുതൽ 170 മില്ലിമീറ്റർ വരെ മഴ കിട്ടിയെന്നാണ് കണക്ക്. നെയ്യാറ്റിൻകരയിലണ് ഏറ്റവും കൂടുതൽ പെയ്തത്. 168.8 മില്ലി മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ കാണാനാകാതെ കുവൈറ്റ് എയർവേയ്സിന്റെ വിമാനം ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു.