'എൻഎസ്എസിന് ഇഷ്ടമുളള തീരുമാനമെടുക്കാം'; കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണെന്ന് വി ഡി സതീശൻ

Saturday 27 September 2025 2:29 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഎസ്എസിന് ഇഷ്ടമുളള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയേണ്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

'ഞങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ല. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്, അത് അവരുടെ ഇഷ്ടമാണ്. മുൻപ് എസ്എൻഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നിലപാട് എടുത്തിരുന്നു. ഇപ്പോൾ അവർ അത് മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാം.

ആകാശം ഇടിഞ്ഞുവീണാലും സുപ്രീംകോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. കേരളത്തിലെ സിപിഎം ഇപ്പോൾ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചിരിക്കുകയാണ്. ആൾദൈവങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സിപിഎം, ഇപ്പോൾ അമൃതാനന്ദമയിയെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് അവരുടെ കപടഭക്തിയാണ് വ്യക്തമാക്കുന്നത്.

അമൃതാനന്ദമയിയുടെ അടുത്ത് പോയതിൽ ഞങ്ങൾക്ക് പരാതിയില്ല, എന്നാൽ 'അയ്യപ്പ സംഗമം' പോലുള്ള പരിപാടികളിലെ കപടഭക്തിയെ ഞങ്ങൾ പിന്തുണയ്ക്കില്ല. ആ പരിപാടി ഏഴുനിലയിൽ പൊട്ടിപ്പോയി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോൾ മന്ത്രിമാർ പുളകിതരായി. ഇത് പിണറായി വിജയനും യോഗിയും തമ്മിലുള്ള കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവരെ വേദിയിലിരുത്തി പരിഹാസ്യരാവുന്ന പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത് വലിയ ആശ്വാസമാണ്'- വി ഡി സതീശൻ പറഞ്ഞു.