കേരളത്തിൽ നിന്നുള്ള വിമാന സർവീസ് വെട്ടിക്കുറച്ച നടപടി; കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി

Saturday 27 September 2025 8:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്നും വിന്റര്‍ സീസണ്‍ വിമാന സർവീസുകൾ മംഗലാപുരം, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോട് അനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾക്ക് സഹായകരമായി ഉയർന്നുവന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് ഇവിടെത്തന്നെ പുനഃസ്ഥാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.

ഫ്ലൈറ്റുകൾ ഏറ്റവും കൂടുതൽ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും, പോയിന്റ് ഓഫ് കോൾ സൗകര്യം ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള 'കേരള എയർടെക് കോറിഡോർ' എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ ടു, ടയർ ത്രീ നഗരങ്ങളിലേക്കുള്ള വളർച്ച സാദ്ധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.