തകര്‍പ്പന്‍ തുടക്കം, പിന്നാലെ കൂട്ടത്തകര്‍ച്ച; പാകിസ്ഥാനെതിരെ കപ്പുയര്‍ത്താന്‍ ഇന്ത്യക്ക് ലക്ഷ്യം 147 റണ്‍സ്

Sunday 28 September 2025 9:51 PM IST

ദുബായ്: ഫൈനലില്‍ വിചാരിച്ചതിലും മികച്ച തുടക്കം കിട്ടിയിട്ടും അത് പാഴാക്കി പാകിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.1 ഓവറില്‍ 146 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ 12.4 ഓവറില്‍ 113ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്ന് ആയിരുന്നു പാകിസ്ഥാന്റെ പതനം. അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ വെറും 33 റണ്‍സ് മാത്രമാണ് പാകിസ്ഥാന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

ഓപ്പണര്‍മാരായ ഷഹിബ്‌സദാ ഫര്‍ഹാന്‍ 57(38), ഫഖര്‍ സമന്‍ 46(35) എന്നിവര്‍ ചേര്‍ന്ന് 9.4 ഓവറില്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഫര്‍ഹാനെ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി വന്ന സയീം അയൂബ് 14(11) സ്‌കോര്‍ 113ല്‍ നില്‍ക്കെ പുറത്തായതോടെയാണ് പാകിസ്ഥാന്റെ കൂട്ടത്തകര്‍ച്ച തുടങ്ങിയത്. പിന്നീട് വന്ന ഒരു ബാറ്റര്‍ക്ക് പോലും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

മുഹമ്മദ് ഹാരിസ് 0(2), സല്‍മാന്‍ അലി ആഗ 8(7), ഹുസൈന്‍ തലാത്ത് 1(2), മുഹമ്മദ് നവാസ് 6(9), ഷഹീന്‍ ഷാ അഫ്രീദി 0(3), ഫഹീം അഷ്‌റഫ് 0(2), ഹാരിസ് റൗഫ് 6(4), എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. അവസാന ബാറ്റര്‍ അബ്രാര്‍ അഹമ്മദ് 1*() പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.