റെയില്‍വേ പിഴയിട്ടത് ഒരു കോടി രൂപ; നടപടി കടുപ്പിക്കും,  കാരണം ഇങ്ങനെ

Monday 29 September 2025 12:50 AM IST

കേസുകള്‍ കൂടി പരിശോധനയും പിഴയും കര്‍ശനമാക്കാനൊരുങ്ങി റെയില്‍വേ

കോഴിക്കോട്: സ്റ്റേഷനുകളിലും ട്രാക്കുകളിലും മാലിന്യം തള്ളിയവര്‍ക്ക് റെയില്‍വേ പിഴയിട്ടത് ഒരു കോടിയിലധികം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റെയില്‍വേ ട്രാക്കില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് പാലക്കാട് ഡിവിഷന്‍ പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 53,087 കേസുകളിലായാണ് 1,10,64,700 രൂപ പിഴത്തുകയായി ഈടാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുള്‍പ്പെടെ മാലിന്യ ബിന്നുകളുണ്ടെങ്കിലും അവ ഉപയോഗിക്കാതെ ട്രാക്കിലും സ്റ്റേഷനിലും മാലിന്യം വലിച്ചെറിയുന്നത് കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നതിന് പിന്നാലെയാണ് ട്രാക്കിലേക്ക് മാലിന്യങ്ങള്‍ ഇടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരക്കാരെ കമ്പാര്‍ട്ട്മെന്റുകളിലെ പരിശോധന ഉദ്യോഗസ്ഥരോ, അല്ലെങ്കില്‍ അടുത്ത സ്റ്റേഷനിലേക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കി ട്രെയിന്‍ എത്തുമ്പോള്‍ പിഴ ഈടാക്കുകയാണ് ചെയുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോഴോ അല്ലാതെയോ പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ റെയില്‍വേ ട്രാക്കിലേക്ക് എറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് റെയില്‍വേ തീരുമാനം.

പിഴ 200 മുതല്‍

റെയില്‍വേ സ്റ്റേഷനിലോ പരിസരങ്ങളിലൊ ട്രാക്കിലോ മാലിന്യം നിക്ഷേപിച്ചാല്‍ 200 രൂപ മുതലാണ് പിഴ. കൂടാതെ നിയമപരമായ അധികാരമില്ലാതെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകളിലും പോസ്റ്ററുകള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ 500 രൂപ മുതലും പിഴ ഈടാക്കുന്നു. അതേസമയം ആളൊഴിഞ്ഞ റെയില്‍വേ പരിസരങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കൂടി വരുന്നതായും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വര്‍ഷം............കേസ്.............ഈടാക്കിയ പിഴ

2020.................. 2600................558100

2021.................. 7499................1600400

2022.................. 11912................2480600

2023.................. 10645................2214700

2024.................. 11620................2398300

2025 (ആഗസ്റ്റ് വരെ)...... 8811 ....... 1812600

കേസ് - 53087

പിഴ - 1,10,64,700