പവന ഒറ്റയ്ക്ക് ബൈക്കിൽ ചുറ്റി 8,500 കിലോമീറ്റർ, ഇനി അതിർത്തിക്ക് അപ്പുറത്തേക്ക്
തൃശൂർ: ബൈക്കിൽ ഒറ്റയ്ക്ക് ഇരുപത് സംസ്ഥാനങ്ങളിലൂടെ 8,500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് തിരിച്ചെത്തിയ 25കാരി പവന സുനിലിന് ഇനി രാജ്യത്തിന്റെ അതിർത്തി കടക്കണം. ഭൂട്ടാനും നേപ്പാളും കാണണം. പിന്നെ ഹിമാലയവും. അളഗപ്പനഗർ പൂക്കോട് കീനൂർ വൈദ്യക്കാരൻ വീട്ടിൽ നിന്ന് ജൂലായ് 31ന് രാവിലെ ഏഴിന് ഇറങ്ങിയതാണ് പവന. രാജ്യം ചുറ്റാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും എതിർത്തില്ല. അവർക്കറിയാം, ചെറുപ്പത്തിലേയുള്ള ആഗ്രഹമാണെന്ന്. 53 ദിവസം കഴിഞ്ഞ് സെപ്തംബർ 21ന് വീട്ടിലെത്തിയപ്പോൾ ഇത്രയും ദൂരം സഞ്ചരിച്ചോയെന്ന് ചിലർക്ക് സംശയം. ജി.പി.എസ് തെളിവായി കാണിച്ചു. ജമ്മു കാശ്മീർ, ലഡാക്, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങൾ പ്രകൃതിക്ഷോഭം മൂലം ഒഴിവാക്കിയതിന്റെ വിഷമം മാത്രം.
കരാട്ടെയുടെ കരുത്തിൽ
പതിനാല് വയസ് മുതൽ കരാട്ടെ പഠിച്ചതാണ് മനക്കരുത്ത് നൽകിയത്. ഇരുപതാം വയസിൽ കരാട്ടെ പഠിപ്പിക്കാനായി വരാക്കരയിൽ ഇവോക്ക് അക്കാഡമി തുടങ്ങി. തേഡ് ഡാൻ ബ്‌ളാക്ക് ബെൽറ്റുണ്ട്. നാലാം ക്‌ളാസ് മുതൽ സൈക്കിളിലായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. നാലുവർഷം മുൻപാണ് കരാട്ടെ പഠിപ്പിച്ച് കിട്ടിയ പണം കൊണ്ട് എൻഫീൽഡിന്റെ ഹിമാലയൻ ബുള്ളറ്റ് വാങ്ങിയത്. കേരളത്തിലും ദക്ഷിണേന്ത്യയിലും തനിച്ചും ടീമായും സഞ്ചരിച്ചു. കോയമ്പത്തൂരിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ടെക് പാസായശേഷം ജോലി വേണ്ടെന്ന് വെച്ചാണ് കരാട്ടെ പഠിപ്പിക്കലും യാത്രയും ജീവിതത്തിന്റെ ഭാഗമാക്കിയത്. ഡ്രൈവറായ സുനിലിന്റെയും സുമയുടെയും രണ്ടാമത്തെ മകളാണ്. ജ്യേഷ്ഠസഹോദരി വിവാഹിതയാണ്.
യാത്രാവഴികൾ
#കർണ്ണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ബീഹാർ, ആന്ധ്ര #രാവിലെ മുതൽ രാത്രി വരെ യാത്ര. താമസം ലോഡ്ജുകളിൽ. ഭക്ഷണം ഹോട്ടലുകളിൽ. #ഗൂഗിൾ മാപ്പ് നോക്കി വിനോദ സഞ്ചാരകേന്ദ്രങ്ങളും ഗ്രാമങ്ങളും കടന്നു.
#ബംഗാളിൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചപ്പോൾ എത്തിയത് വന്യമൃഗങ്ങൾ നിറഞ്ഞ കൊടുങ്കാട്ടിലും ചെളി നിറഞ്ഞ ഓഫ് റോഡിലും
സ്ത്രീക്ക് തനിച്ച് സഞ്ചരിക്കാൻ മനക്കരുത്താണ് പ്രധാനം. ഒരു ദുരനുഭവവും എനിക്കുണ്ടായില്ല. ചെറുപ്പത്തിലേ യാത്രകളോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നു.
പവന.